Share this Article
News Malayalam 24x7
പ്രതിപക്ഷ നേതാവിന്റെ സെക്രട്ടറിയായി ഡോ. രത്തൻ ഖേൽക്കർ ഇന്ന് ചുമതലയേൽക്കും
Former CEO Dr Rathan Kelkar IAS Takes Charge as Secretary to Kerala Leader of Opposition

ഭരണപക്ഷത്തിന്റെ കടുത്ത വിമർശനങ്ങൾക്കിടയിൽ ഡോ. രത്തൻ ഖേൽക്കർ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ സെക്രട്ടറിയായി ഇന്ന് ചുമതലയേൽക്കും. പ്രതിപക്ഷ നേതാവിന്റെ പ്രത്യേക നിർദ്ദേശപ്രകാരമാണ് അവധി ദിനമായ ഞായറാഴ്ച തന്നെ അദ്ദേഹം ഔദ്യോഗികമായി ചുമതലയേൽക്കുന്നത്. മുൻ ചീഫ് ഇലക്ടറൽ ഓഫീസറായിരുന്ന രത്തൻ ഖേൽക്കറുടെ ഈ പുതിയ നിയമനം ഇതിനകം തന്നെ വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്.

രത്തൻ ഖേൽക്കറെ പ്രതിപക്ഷ നേതാവിന്റെ സെക്രട്ടറിയാക്കിയ യു.ഡി.എഫ് തീരുമാനത്തിനെതിരെ ഭരണപക്ഷത്തുനിന്നും സാമൂഹ്യമാധ്യമങ്ങളിൽ നിന്നും വലിയ രീതിയിലുള്ള വിമർശനങ്ങളാണ് ഉയരുന്നത്. യു.ഡി.എഫിനെ തിരഞ്ഞെടുപ്പ് വേളയിൽ സഹായിച്ചതിനുള്ള ഉപകാരസ്മരണയായാണ് ഈ നിയമനമെന്നാണ് സി.പി.എം നേതാവ് പി. രാജീവ് അടക്കമുള്ളവർ ആരോപിക്കുന്നത്. മുൻപ് ചീഫ് ഇലക്ടറൽ ഓഫീസറായിരുന്ന ഒരാളെ പ്രതിപക്ഷ നേതാവിന്റെ വ്യക്തിഗത സ്റ്റാഫിലേക്ക് നിയമിക്കുന്നത് ഉചിതമല്ലെന്നാണ് ഇവരുടെ വാദം.

എന്നാൽ ഈ ആരോപണങ്ങളെ പ്രതിപക്ഷ നേതാവും യു.ഡി.എഫ് കേന്ദ്രങ്ങളും ശക്തമായി തള്ളിക്കളയുന്നു. തികച്ചും കാര്യശേഷിയുള്ള ഒരു ഐ.എ.എസ് ഉദ്യോഗസ്ഥനെന്ന നിലയിലാണ് രത്തൻ ഖേൽക്കറെ ഈ പദവിയിലേക്ക് തിരഞ്ഞെടുത്തതെന്നും ഇതിൽ യാതൊരുവിധ രാഷ്ട്രീയവുമില്ലെന്നും യു.ഡി.എഫ് നേതാക്കൾ വ്യക്തമാക്കി.

ബംഗാളിൽ സമാനമായ രീതിയിൽ തിരഞ്ഞെടുപ്പ് കമ്മീഷണറെ മുഖ്യമന്ത്രിയുടെ ഉപദേശകനായി നിയമിച്ചപ്പോൾ അതിനെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്തുവന്നത് ചൂണ്ടിക്കാണിച്ചാണ് ഭരണപക്ഷം ഈ നിയമനത്തെ പ്രതിരോധത്തിലാക്കുന്നത്. അന്ന് രാഹുൽ ഗാന്ധി ഉന്നയിച്ച വിമർശനങ്ങൾ ഇപ്പോൾ കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിനും ബാധകമാണെന്ന് സി.പി.എം ആരോപിക്കുന്നു. അവധി ദിവസമായ ഇന്ന് തന്നെ ഡോ. രത്തൻ ഖേൽക്കർ ചുമതലയേൽക്കുന്നതോടെ ഈ വിഷയത്തിലെ രാഷ്ട്രീയ പോര് വരും ദിവസങ്ങളിൽ കൂടുതൽ ശക്തമാകാനാണ് സാധ്യത.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article