പുതുവർഷത്തെ വരവേൽക്കാൻ ലോകം ഒരുങ്ങുമ്പോൾ, ഏറ്റവും ആദ്യം പുതുവർഷം എത്തുന്നത് പസഫിക്കിലെ ദ്വീപ് രാജ്യമായ കിരിബാത്തിയിലാണ്. കേരളത്തിലും പുതുവത്സരാഘോഷങ്ങൾക്കായി വിപുലമായ ഒരുക്കങ്ങളാണ് പൂർത്തിയായിട്ടുള്ളത്. തലസ്ഥാനത്തെ കോവളം, വർക്കല ബീച്ചുകൾ മുതൽ നഗരത്തിലെ ആഢംബര ഹോട്ടലുകൾ വരെ നീളുന്ന ആഘോഷ പരിപാടികൾ ഇത്തവണ ഒരുക്കിയിട്ടുണ്ട്.
കൊച്ചിൻ കാർണിവലിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. പുതുവത്സരാഘോഷത്തിന്റെ ഭാഗമായി നഗരത്തിലും കർശനമായ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഉച്ചയ്ക്ക് 2 മണി മുതൽ ഫോർട്ട് കൊച്ചിയിലേക്ക് വാഹനങ്ങൾ കടത്തിവിടില്ല. ആഘോഷ കേന്ദ്രങ്ങളിൽ സുരക്ഷയൊരുക്കാൻ പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചു. റെഡ് സോണിൽ ഡ്രോൺ ഉപയോഗിച്ചാൽ നടപടിയെടുക്കുമെന്നും കമ്മീഷണർ പുട്ട വിമലാദിത്യ അറിയിച്ചു.
പുതുവത്സരാഘോഷത്തിന്റെ ഭാഗമായി ഇന്ന് ബാറുകളുടെ പ്രവർത്തന സമയം ഒരു മണിക്കൂർ കൂട്ടി. ബാർ, ഹോട്ടൽ ഉടമകളുടെ ആവശ്യത്തെ തുടർന്നാണ് സർക്കാർ രാത്രി 12 മണിവരെ സമയം നീട്ടി ഉത്തരവിറക്കിയത്. സാധാരണ പ്രവർത്തി സമയം രാവിലെ 11 മുതൽ രാത്രി 11 മണി വരെയാണ്.