സ്റ്റാര്‍ലൈനര്‍ വിക്ഷേപണം വിജയം, ഇന്ത്യന്‍ വംശജയായ സുനിതാ വില്യംസ് വീണ്ടും ബഹിരാകശത്തേക്ക്. സാങ്കേതികതകരാറുകള്‍ മൂലം രണ്ടു തവണ വിക്ഷേപണം മാറ്റിവച്ച ശേഷമാണ് സ്റ്റാര്‍ലൈനര്‍ പേടകം ഇന്ന് വിജയകരമായി വിക്ഷേപിച്ചത്.
ഇലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്‌സ് - ക്രൂ ഡ്രാഗണിന് മറുപടിയായാണ് ബോയിങ്ങ് സ്റ്റാര്‍ലൈനര്‍ പേടകം വികസിപ്പിച്ചത്. ബൂധനാഴ്ച ഫ്‌ളോറിഡയിലെ കേപ് കനാവറല്‍ സ്‌പേസ് ഫോഴ്‌സ് സ്റ്റേഷനിലെ ലോഞ്ച്പാഡില്‍ നിന്ന് ഇന്ത്യന്‍ സമയം എട്ടരയ്ക്കാണ് സ്റ്റാര്‍ ലൈനര്‍ വിക്ഷേപിച്ചത്.
ഒരു ദിവസത്തെ യാത്രയ്ക്കു ശേഷം പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തും.ഇന്ത്യൻ വംശജയായ സുനിത വില്യംസും , ബുച്ച് വില്‍മോറുമാണ് സ്റ്റാര്‍ലൈനറിലെ യാത്രക്കാര്‍. ഇരുവരും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ഒരാഴ്ച ചെലവഴിക്കുകയും പേടകത്തിന്റെ ഉപസംവിധാനങ്ങള്‍ പരിശോധിക്കുകയും ചെയ്യും.
രണ്ട് വര്‍ഷം മുമ്പാണ് സ്റ്റാര്‍ ലൈനര്‍ യാത്രികരെ കൂടാതെ അന്താരാഷ്ട്രബഹിരാകാശ നിലയത്തിലേക്കും തിരിച്ചുമുള്ള പരീക്ഷണയാത്ര പൂര്‍ത്തിയാക്കിയത്.വിക്ഷേപണത്തിന്റെ അവസാന നിമിഷം നേരിട്ട സാങ്കേതികത്തകരാറുകള്‍ മൂലം ആദ്യ രണ്ടു ശ്രമങ്ങള്‍ മാറ്റിവയ്‌ക്കേണ്ടി വന്നിരുന്നു.
ആഴ്ചകള്‍ നീണ്ട പരിശോധന ആവശ്യമായി വന്ന തകരാറുകള്‍ മൂലം മെയ് ആറിന് നടക്കേണ്ടിയിരുന്ന വിക്ഷേപണം രണ്ടു മണിക്കൂറുകള്‍ മാത്രം ബാക്കിയുള്ളപ്പോളാണ് മാറ്റിവച്ചത്.ജൂണ്‍ ഒന്നിന് നിശ്ചയിച്ച വിക്ഷേപണവും മാറ്റിവയ്‌ക്കേണ്ടി വന്നിരുന്നു. തകരാറുകള്‍ പൂര്‍ണ്ണമായും പരിഹരിച്ച ശേഷം ബുധനാഴ്ച രാത്രി യാത്രയാരംഭിച്ച സ്റ്റാര്‍ലൈനര്‍ ശരിയായ ഭ്രമണപഥത്തിലെത്തിയെന്ന് നാസ അറിയിച്ചു.