ട്രെയിനിൽ യാത്ര ചെയ്യുന്നവർക്ക് ഒരു പ്രധാന അറിയിപ്പ്. തത്കാൽ ട്രെയിൻ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിന് ഉടൻതന്നെ ഇ-ആധാർ അധിഷ്ഠിത വെരിഫിക്കേഷൻ നിർബന്ധമാക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. കഴിഞ്ഞ ദിവസം എക്സ് പ്ലാറ്റ്‌ഫോമിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിന് ഇന്ത്യൻ റെയിൽവേ ഉടൻതന്നെ ഇ-ആധാർ ഓതന്റിക്കേഷൻ ഉപയോഗിച്ച് തുടങ്ങും. ഇത് യഥാർത്ഥ ഉപയോക്താക്കൾക്ക് ആവശ്യമുള്ള സമയത്ത് കൺഫേം ടിക്കറ്റുകൾ ലഭിക്കാൻ സഹായിക്കും," എന്നാണ് മന്ത്രി എക്സിൽ കുറിച്ചത്.തത്കാൽ ടിക്കറ്റുകളുടെ എണ്ണത്തിൽ പെട്ടെന്നുണ്ടായ കുറവിനെക്കുറിച്ച് ഐആർസിടിസി നടത്തിയ വിശദമായ അന്വേഷണത്തെ തുടർന്നാണ് ഇന്ത്യൻ റെയിൽവേയുടെ ഈ നീക്കം. അന്വേഷണത്തിൽ, ഏകദേശം 2.5 കോടി വ്യാജ യൂസർ ഐഡികൾ ഐആർസിടിസി നേരത്തെ ഡീആക്ടിവേറ്റ് ചെയ്തിരുന്നു. ബോട്ടുകളും ഏജന്റുമാരും ഒരുപോലെ തത്കാൽ ബുക്കിംഗ് സംവിധാനം ദുരുപയോഗം ചെയ്യുന്നതായി അന്വേഷണത്തിൽ കണ്ടെത്തി.
റിപ്പോർട്ടുകൾ അനുസരിച്ച്, ഈ പുതിയ സംവിധാനം ഈ മാസം തന്നെ നിലവിൽ വന്നേക്കും. തത്കാൽ ടിക്കറ്റുകളുടെ ദുരുപയോഗവും പൂഴ്ത്തിവെപ്പും തടയുക, അതുവഴി തത്കാൽ ക്വാട്ടയ്ക്ക് കീഴിൽ യഥാർത്ഥ യാത്രക്കാർക്ക് ട്രെയിൻ ടിക്കറ്റുകളുടെ ലഭ്യത വർദ്ധിപ്പിക്കുക എന്നിവയാണ് ഇന്ത്യൻ റെയിൽവേയുടെ ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്.
നിലവിൽ തത്കാൽ ടിക്കറ്റുകളുടെ പ്രധാന പ്രശ്നം, അവസാന നിമിഷത്തെ ബുക്കിംഗിനായി മാത്രം ഉദ്ദേശിച്ചിട്ടുള്ള ഇവ പലപ്പോഴും പൂഴ്ത്തിവെപ്പിനും ഏജന്റ് ബുക്കിംഗിനും വിധേയമാകുന്നു എന്നതാണ്. ഇവർ ടിക്കറ്റുകൾ കരസ്ഥമാക്കാൻ വഴിവിട്ട മാർഗ്ഗങ്ങൾ അവലംബിക്കാറുണ്ട്.
പുതിയ ഇ-ആധാർ നിർബന്ധമാക്കുന്നതിലൂടെ, ബുക്കിംഗ് സമയത്ത് ഉപയോക്താക്കൾ അവരുടെ ഐഡന്റിറ്റി ഡിജിറ്റലായി സ്ഥിരീകരിക്കേണ്ടിവരും. ഇത് വ്യാജ ഇടപാടുകളും പൂഴ്ത്തിവെപ്പ് പ്രവർത്തനങ്ങളും തിരിച്ചറിയാനും തടയാനും ഇന്ത്യൻ റെയിൽവേയെ സഹായിക്കും. ഫലത്തിൽ, ഈ പ്രക്രിയ കൂടുതൽ യാത്ര സൗഹൃദമാകും.യഥാർത്ഥ യാത്രക്കാർക്ക് തത്കാൽ ടിക്കറ്റുകൾ എളുപ്പത്തിൽ ലഭ്യമാക്കാനും ചൂഷണം ഒഴിവാക്കാനുമുള്ള ഇന്ത്യൻ റെയിൽവേയുടെ ഈ സുപ്രധാന നീക്കം സ്വാഗതാർഹമാണ്.