മലയാളികൾ ഏറെ കാത്തിരുന്ന എറണാകുളം-ബെംഗളൂരു വന്ദേ ഭാരത് ട്രെയിൻ സർവീസിന് തുടക്കമായി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഓൺലൈനായി ഫ്ലാഗ് ഓഫ് കർമ്മം നിർവഹിച്ചു. കേരളത്തിന് അനുവദിച്ച മൂന്നാമത്തെ വന്ദേ ഭാരത് ട്രെയിനാണിത്.
എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നുള്ള ആദ്യ യാത്രയിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ, കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, മറ്റ് ജനപ്രതിനിധികൾ, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.
എറണാകുളം, തൃശ്ശൂർ, ഷൊർണൂർ, പാലക്കാട്, കോയമ്പത്തൂർ, തിരുപ്പൂർ, ഈറോഡ്, സേലം എന്നിവിടങ്ങളിലെ സ്റ്റേഷനുകളിലൂടെയാണ് ട്രെയിൻ കടന്നുപോകുന്നത്. ബംഗളൂരുവിൽ ജോലിക്കായി പോകുന്ന മലയാളികൾക്കും എറണാകുളത്ത് വിവിധ ആവശ്യങ്ങൾക്കായി വരുന്ന ബംഗളൂരു നിവാസികൾക്കും ഈ സർവീസ് ഏറെ പ്രയോജനകരമാകും. ഈ റൂട്ടിലെ യാത്രാദുരിതത്തിന് ഇത് ഒരളവുവരെ പരിഹാരമാകും.
നവംബർ 11 മുതലാണ് ട്രെയിൻ സാധാരണ നിലയിൽ ഓടിത്തുടങ്ങുക. കൊച്ചിയിൽ നിന്ന് ഉച്ചയ്ക്ക് 2:30-ന് പുറപ്പെട്ട് രാത്രി 11 മണിക്ക് ബംഗളൂരുവിൽ എത്തുന്ന രീതിയിലാണ് ട്രെയിനിന്റെ സമയക്രമീകരണം. ഇന്ന് ഉച്ച മുതൽ ഇതിന്റെ ടിക്കറ്റ് ബുക്കിംഗ് ആരംഭിക്കുമെന്നും വിവരങ്ങൾ പുറത്തുവരുന്നുണ്ട്.