നല്ല തണുത്ത കാറ്റേറ്റ് വിശ്രമിക്കാൻ ആളുകളെ മാടി വിളിക്കുകയാണ് ഇടുക്കിയിലെ കല്യണത്തണ്ട്. അഞ്ചുരുളി തടാകത്തിന്റെ മനോഹരമായ ദൃശ്യവും, വീശിയടിക്കുന്ന തണുത്ത കാറ്റുമാണ് കല്യണത്തണ്ടിലേക്ക് ആളുകളെ ആകർഷിക്കുന്നത്. വേനൽ മഴക്ക് ശേഷം പച്ചപ്പാർന്ന മലനിരകൾ കല്യാണത്തണ്ടിനെ കൂടുതൽ മനോഹരിയാക്കിയിരിക്കുന്നു.
വേനലിന്റെ അവസാനനാളുകളിലെ ചുട്ടു പൊള്ളുന്ന വെയ്ലിൽ വിയർത്തൊഴുകുകയാണ് മലനാട്. ചൂട് ഏറ്റവും അധികം ബാധിക്കുന്നത് നഗരപ്രദേശങ്ങളെയാണ്. കട്ടപ്പന നഗരം ചുട്ടുപൊള്ളുമ്പോഴും തണുത്ത കാറ്റ് വീശിയടിക്കുന്ന കട്ടപ്പന കല്യാണത്തണ്ട് മലനിരകൾ ആളുകളെ മാടിവിളിക്കുന്നു.
നട്ടുച്ച നേരവും അഞ്ചുരുളി ജലാശയത്തിൽ നിന്നും ജലാംശം വഹിച്ചുകൊണ്ടുള്ള കാറ്റ് മലനിരകളിലേക്ക് വീശിയടിക്കും. ഇതാണ് ഇവിടേക്ക് ആളുകളെ ഇപ്പോൾ ആകർഷിക്കുന്നത്.
കാഴ്ചകളുടെ പറുദീസയായ കല്യാണതണ്ടിലേ പ്രധാന ആകർഷണം അഞ്ചുരുളി താടാകമാണ്. അണക്കെട്ടിൽ ജലനിരപ്പ് താഴ്ന്നതോടെ ചെറുതും വലുതുമായ നിരവധി ദീപുകളാണ് കാണാനാകുന്നത്. ഒപ്പം ഇടതൂർന്ന വന മേഖലകളും, വെള്ളം ഇറങ്ങിപ്പോയ ചെറുതുരുത്തുകളും , അതിർത്തി നിർണയിക്കുന്ന മതിൽ പോലെ നിനക്കൊള്ളുന്ന മലനിരകളും എല്ലാം ചേർന്ന മനോഹരമായ വിദൂരദൃശ്യമാണ് കട്ടപ്പന മുതൽ നീണ്ടു കിടക്കുന്ന മല നിരകൾ സമ്മാനിക്കുന്നത്.
വേനൽക്കാലത്തിന്റെ ആരംഭത്തിൽ തന്നെ മലമുകളിലെ പുല്ലുകളും ചെറു സസ്യങ്ങളും എല്ലാം തീർത്തും കരിഞ്ഞുണങ്ങിയിരുന്നു. തുടർന്ന് വേനൽ മഴ എത്തിയതോടെ പച്ചപ്പാർന്ന പുൽമേടുകളാണ് കല്യാണത്തണ്ടിനെ ഇപ്പോൾ മനോഹരിയാക്കിയിരിക്കുന്നത്. ഒപ്പം നിരവധി പൂച്ചെടികളും കല്യാണത്തണ്ടിന്റെ അഴക് വർദ്ധിപ്പിക്കുന്നു.
ഉച്ചസമയം മേഘങ്ങളെ കീറി മുറിച്ച് എത്തുന്ന സൂര്യ രശ്മികളും, മേഘത്തെ തൊടും പോലെ തോന്നിക്കുന്ന കുന്നുകളും, എത്തിപ്പിടിക്കാൻ തോന്നുന്ന മേഘ കൂട്ടങ്ങളും കല്യാണതണ്ടി നേയും അഞ്ചുരുളി തടാകത്തിനേ യും കൂടുതൽ സുന്ദരിയാക്കുന്നു.ഇതിനോടൊപ്പം മൂടൽമഞ്ഞ് ഇല്ലാത്തതിനാൽ വാഗമൺ മലനിരകൾ ഉൾപ്പെടെ ഇവിടെ നിന്ന് കാണാം . ഉച്ച വെയ്ലും, ചൂടും മാറ്റി നിർത്തി പ്രകൃതിയുടെ ദൃശ്യവിരുന്ന് ആസ്വദിക്കാൻ കല്യാണത്തണ്ട് പോലെ മറ്റൊരിടം കട്ടപ്പനയിലില്ല