കണ്ണൂര്‍: സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗവും മുതിർന്ന നേതാവുമായ ടി കെ ഗോവിന്ദന്‍ പാർട്ടി വിട്ടു. പാർട്ടിയിൽ ഇതേ വരെ കണ്ടിട്ടില്ലാത്ത പ്രവണതകൾ ഇപ്പൊ കാണുകയാണ്. അതിനെ ശക്തമായി എതിർത്തു.നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാർഥി നിർണയത്തിൽ സംഘടനാ രീതിയ്ക്കും ധാർമികതയ്ക്കും ചേരാത്ത നടപടി ഉണ്ടായി.പയ്യന്നൂരിലെ സ്ഥാനാർത്ഥിയെ കുറിച്ചും തളിപ്പറമ്പ് സ്ഥാനാർത്ഥിയെ കുറിച്ചും ജില്ലാ സെക്രട്ടറിയേറ്റിൽ എതിർപ്പും വിമർശനവും ഉണ്ടായിരുന്നു. ശ്യാമളയുടെ സ്ഥാനാർത്ഥിത്വം ആസൂത്രിതമാണ്.ഭാര്യയെ എംഎൽഎ ആക്കാൻ ശ്രമം.ആന്തുരിലെ വ്യവസായി സാജൻ ജീവനൊടുക്കിയതിൽ പികെ ശ്യാമളയ്ക്ക് വീഴ്ച പറ്റി.
വേണ്ടി വന്നാൽ തളിപ്പറമ്പിൽ സ്വതന്ത്രനായി മത്സരിക്കുമെന്നും ടികെ ഗോവിന്ദൻ പറഞ്ഞു
രാഷ്ട്രീയ പാരമ്പര്യം പറഞ്ഞായിരുന്നു ടി കെ ഗോവിന്ദന്‍ വാർത്താസമ്മേളനം തുടങ്ങിയത്.ആറു പതിറ്റാണ്ടായി പാർട്ടി പ്രവർത്തകൻ. 20വർഷക്കാലം ശ്രീകണ്ഠാപുരം ഏരിയ സെക്രട്ടറി.
നേരത്തെ സ്ഥാനാർത്ഥി ചർച്ചക്ക് പിന്നാലെ പാർട്ടി യോഗങ്ങളിൽ ടി കെ.ഗോവിന്ദൻ പങ്കെടുത്തിരുന്നില്ല. ഒരാഴ്ച പാർട്ടി കമ്മിറ്റികളിൽ പങ്കെടുക്കാതെ വിട്ടുനിൽക്കുകയായിരുന്നു. മണ്ഡലം കമ്മിറ്റി യോഗത്തിൽ നിന്നും തുടർച്ചയായി ജില്ലാ സെക്രട്ടറിയേറ്റ് യോഗങ്ങളിലും പങ്കെടുത്തിരുന്നില്ല.