Share this Article
News Malayalam 24x7
നാഗാലാന്റിലെ പള്ളികളില്‍ ഇനി മാന്നാറിന്റെ മണിമുഴക്കം
Church Bells in Nagaland

വെങ്കലപ്പെരുമയുടെ പേരുകേട്ട ആലപ്പുഴ മാന്നാറിലെ പണിശാലയിൽ തീർത്ത ഭീമൻ മണികൾ ഇനി നാഗാലാന്റിൽ മുഴങ്ങും. 1200 കിലോ വീതം ഭാരവും നാലടി ഉയരവുമുള്ള രണ്ട് കൂറ്റൻ മണികളാണ് മാന്നാറിൽ നിർമ്മിച്ച് അടുത്ത ദിവസം നാഗലാന്റിലേക്ക് യാത്രയാവുന്നത്.

നാഗാലാ‌ന്റ് അസംബ്ലി സ്പീക്കർ ഷെറിംഗെയ്ൻ ലോങ്‌കുമാറിന്റെ ഓർഡർ പ്രകാരം അദ്ദേഹത്തിന്റെ ചർച്ചിലേക്കും മുഖ്യമന്ത്രി നെയ്ഫിയു റിയോയുടെ ഗ്രാമത്തിലെ പള്ളിയിലേക്കുമാണ് മാന്നാറിൽ നിർമ്മിച്ച മണികൾ സ്ഥാപിക്കുന്നത്.  

പാരമ്പര്യ നിർമ്മാണ രീതിയിൽ12 ഓളം തൊഴിലാളികൾ ആറ് മാസത്തോളം നടത്തിയ കഠിനാദ്ധ്വാനത്തിലാണ് ഈ വെങ്കലമണികൾ പൂർത്തിയായത്. വലിയ കുരിശടയാളവും നാഗ ലാൻഡിലെ ഗോത്ര ഗ്രാമത്തിന്റെ നാമമായ ഉങ്മ എന്ന് ഇംഗ്ലീഷിലും മണിയിൽ ആലേഖനം ചെയ്തിട്ടുണ്ട്.

 മാന്നാറിലെ പ്രശസ്ത പള്ളിമണി നിർമ്മാണത്തിൽ പ്രശസ്തരായ മാന്നാറിലെ പി.ആർ.എം ലക്ഷമണ അയ്യർ അസോസിയേറ്റ്സിലെ മൂന്നാം തലമുറയിലെ സഹോദരങ്ങളായ ലക്ഷ്മി നാരായണ ശർമ്മയും ആർ. വെങ്കിടാചലവുമാണ്  നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.

ക്രെയിൻ ഉപയോഗിച്ച് ലോറിയിൽ കയറ്റി റോഡ് മാർഗ്ഗമാണ് കൂറ്റൻ മണികൾ നാഗലാൻഡിലെത്തിക്കുന്നത്. പുതുവർഷത്തിൽ നാഗാലാന്റിലെ പള്ളിയിലെ തിരുനാളിന് വെങ്കല നാടിന്റെ മണികൾ  മുഴങ്ങും.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories