തളിപ്പറമ്പ്: പെരിങ്ങോം വയക്കര മൂളിപ്രയിലെ ചാക്കോച്ചനെ (കുഞ്ഞിമോൻ –60) വധിച്ച കേസിൽ ഭാര്യ റോസമ്മ കുറ്റക്കാരിയെന്ന് കോടതി. മറ്റന്നാൾ ശിക്ഷ വിധിക്കും. കുറ്റക്കാരിയാണെന്നു കണ്ടെത്തിയതോടെ പ്രതിയെ വനിതാ ജയിലിൽ റിമാൻഡ് ചെയ്തു.2013 ജൂലൈ ആറിന് പുലർച്ചെയാണ് വീടിനടുത്തുള്ള റോഡരികിൽ ചാക്കോച്ചന്റെ മൃതദേഹം കണ്ടെത്തിയത്. തലേന്ന് രാത്രി വീട്ടിലുണ്ടായ വഴക്കിനിടെ റോസമ്മയും മകനും ചേർന്ന് കുഞ്ഞുമോനെ അടിച്ചു കൊലപ്പെടുത്തിയെന്നാണ് പൊലീസ് കണ്ടെത്തിയത്.
ഇരുമ്പ് പൈപ്പ് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. തലയോട്ടി തകർന്ന് തലച്ചോറ് പുറത്തുവന്ന അവസ്ഥയിലായിരുന്നു. ചാക്കോച്ചന്റെ പേരിലുള്ള വസ്തു തന്റെ പേരിൽ എഴുതി നൽകണമെന്ന് റോസമ്മ ആവശ്യപ്പെട്ടതുമായി ബന്ധപ്പെട്ടായിരുന്നു തർക്കം. സംഭവസമയത്ത് മകന് പ്രായപൂർത്തിയാകാത്തതിനാൽ കേസിൽനിന്ന് ഒഴിവാക്കിയിരുന്നു. കൊലയ്ക്കുശേഷം 30 മീറ്ററോളം അകലെ മൃതദേഹം വലിച്ചിഴച്ചിടുകയായിരുന്നു. പയ്യന്നൂരിലെ മെഡിക്കൽ സ്റ്റോറിൽ സെയിൽസ്മാനായിരുന്നു ചാക്കോച്ചൻ.
എന്തെങ്കിലും പറയാനുണ്ടോ എന്ന് കോടതി ചോദിച്ചപ്പോൾ തെറ്റ് ചെയ്തിട്ടില്ലെന്നും നിത്യരോഗിയാണെന്നും റോസമ്മ പറഞ്ഞു. ക്രൂരമായ കൊലപാതകമാണെന്നും പ്രതി ദയ അർഹിക്കുന്നില്ലെന്നും കോടതി വിലയിരുത്തി. തളിപ്പറമ്പ് അഡീഷനൽ സെഷൻസ് ജഡ്ജി കെ.എൻ. പ്രശാന്താണ് റോസമ്മ കുറ്റക്കാരിയെന്ന് വിധിച്ചത്. തളിപ്പറമ്പ് അഡീഷനൽ സെഷൻസ് കോടതി പ്രവർത്തനം ആരംഭിച്ചതിനു ശേഷം വിധി പറയുന്ന ആദ്യത്തെ കൊലപാതകക്കേസാണിത്.