പാലക്കാട്: ബലാത്സംഗ കേസിൽ 15 ദിവസമായി കാണാമറയത്തായിരുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പാലക്കാട് വോട്ട് ചെയ്യാനെത്തി. വൈകിട്ട് 4.50 ഓടെ ആണ് തിരക്ക് ഒഴിഞ്ഞ ശേഷം രാഹുൽ വോട്ട് ചെയ്യാനെത്തിയത്.എംഎൽഎയുടെ ഔദ്യോഗിക കാറിലാണ് പോളിങ് ബൂത്തിനു മുന്നിലെത്തിയത്. പ്രവർത്തകർ ബൊക്കെ നൽകി സ്വീകരിച്ചു. കുന്നത്തൂർമേട് സൗത്തിലെ സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിലാണ് രാഹുലിന് വോട്ട്.
വോട്ട് ചെയ്യാൻ എത്തുന്നതിനു മുൻപോ ശേഷമോ പ്രതികരിക്കാൻ രാഹുൽ തയാറായില്ല. കേസ് കോടതിയുടെ മുൻപിലുണ്ടെന്നും കോടതി തീരുമാനിക്കുമെന്നും സത്യം പുറത്തുവരുമെന്നും പ്രതിഷേധത്തിനിടെ കാറിൽ കയറിയ ശേഷം രാഹുൽ പറഞ്ഞു. പൂവൻ കോഴിയുടെയും തൊട്ടിലിന്റെയും ചിത്രം ഉയർത്തി പോളിങ് ബൂത്തിനു മുന്നിൽ രാഹുലിന് എതിരെ പ്രതിഷേധം നടന്നു. കൂകി വിളിയോടെയാണ് ഡിവൈഎഫ്ഐ, ബിജെപി പ്രവർത്തകർ പ്രതിഷേധിച്ചത്.