കോതമംഗലത്തെ 23കാരി ടിടിഐ വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ പ്രതി റമീസിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ആത്മഹത്യപ്രയാരണാ കുറ്റം, ദേഹോപദ്രവം ഏൽപ്പിക്കൽ, വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കൽ എന്നീ വകുപ്പുകൾ ചുമത്തി കേസെടുത്തു. റമീസിന്റെ പാനായിക്കുള്ളത്തെ വീട്ടിൽ വെച്ചാണ് സോനയെ പൂട്ടിയിട്ട് മർദിച്ചത്. റമീസിന്റെ ബന്ധുക്കളുടെ അറിവോടെയാണ് മതം മാറാൻ അവശ്യപ്പെട്ട് മർദിച്ചത്. റമീസിന്റെ കുടുംബം നിലവിൽ വീട്ടിൽ ഇല്ല. പിതാവിന്റെ അടക്കം ഫോണും സ്വിച് ഓഫ് ആണ്. റമീസിന്റെ അറസ്റ്റിന് പിന്നാലെയാണ് കുടുംബം മുങ്ങിയത് എന്നാണ് പൊലീസ് സംശയിക്കുന്നത്.
ഇരുവരുടെയും വാട്സാപ്പ് ചാറ്റിൽ നിന്ന് ആത്മഹത്യാ പ്രേരണയ്ക്കും ശാരീരിക ഉപദ്രവത്തിനും പൊലീസിന് തെളിവ് ലഭിച്ചു. റമീസിന്റെ വീട്ടുകാരെയും കേസിൽ പ്രതിചേർക്കും.താൻ ആത്മഹത്യ ചെയ്യുമെന്ന് സോന പറയുമ്പോൾ ചെയ്തോളാൻ പ്രതി മറുപടി നൽകുന്നതും ചാറ്റിൽ നിന്ന് കണ്ടെത്തി. റമീസ് മുൻപ് ലഹരി കേസിലെ പ്രതിയാണെന്നും പൊലീസ് അറിയിച്ചു. നെടുമ്പാശേരി വിമാനത്താവളത്തിലെ താത്കാലിക ജീവനക്കാരനാണ് റമീസ്. ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നു. കഴിഞ്ഞമാസം സോന വീടുവിട്ടിറങ്ങി റമീസിനൊപ്പം പോയിരുന്നു. പഠനശേഷം വിവാഹം കഴിക്കാൻ ഇരുവരും തീരുമാനിച്ചിരുന്നു. എന്നാൽ വീട്ടുകാർ ചില കാര്യങ്ങൾ മുന്നോട്ടുവെച്ചു. മതം മാറണമെന്നായിരുന്നു റമീസിന്റെ വീട്ടുകാരുടെ ആവശ്യം.സോനയും മതം മാറാൻ തായാറായിരുന്നു. എന്നാൽ വിവാഹനന്തരം ഇരുവരും തനിച്ച് താമസിക്കണമെന്നായിരുന്നു സോന ആവശ്യപ്പെട്ടത്. റമീസ് ഈ ആവശ്യം നിരസിച്ചു. മാറി താമസിക്കാൻ കഴിയില്ലെന്നും മാതപിതാക്കൾക്കൊപ്പം നിൽക്കണമെന്ന് റമീസ് തീരുമാനമെടുത്തു.
ഇതിനിടെ ഇരുവരും തമ്മിൽ തർക്കം ഉണ്ടായിരുന്നു. പിന്നീട് സോന സ്വന്തം വീട്ടിലേക്ക് വന്നു. സോന പിന്നീട് റമീസിന്റെ ഫോണിലേക്ക് മെസേജ് അയച്ചെങ്കിലും സോനയെ റമീസ് ബ്ലോക്ക് ചെയ്തിരന്നു. തുടർന്ന് റമീസിന്റെ മാതാവിന്റെ ഫോണിലേക്ക് ആത്മഹത്യ സന്ദേശം അയച്ച ശേഷം ജീവനൊടുക്കുകയായിരുന്നു.തന്നെ നിർബന്ധിച്ച് മതം മാറാൻ പ്രേരിപ്പിച്ചുവെന്നാണ് ആത്മഹത്യ കുറിപ്പിൽ പറയുന്നത്. റമീസിന് മറ്റ് പെൺകുട്ടികളുമായി അടുപ്പമുണ്ടായിരുന്നതായും ഇതെല്ലാം സഹിച്ചു ക്ഷമിച്ചുമാണ് താൻ വിവാഹത്തിന് തയാറായതെന്ന് സോന ആത്മഹത്യക്കുറിപ്പിൽ പറയുന്നു.
സോനയുടെ ആത്മഹത്യക്കുറിപ്പ് :
‘‘ഇങ്ങനെ ചതിക്കപ്പെട്ടു ജീവിക്കാൻ എനിക്ക് സാധിക്കുന്നില്ല. ഇമ്മോറല്‍ ട്രാഫിക്കിനു പിടിച്ച റമീസിനോട് ഞാൻ ക്ഷമിച്ചു. പക്ഷേ അവൻ വീണ്ടും വീണ്ടും എന്നോട് സ്നേഹമില്ലെന്ന് തെളിയിച്ചു. എല്ലാം മറന്ന് ഇറങ്ങിച്ചെന്ന എന്നോട് മതം മാറാൻ നിർബന്ധിച്ചു. റജിസ്റ്റർ മാര്യേജ് നടത്തിത്തരാമെന്ന വ്യാജേനെ അവന്റെ വീട്ടിലെത്തിച്ചു. കുടുംബക്കാരെക്കൊണ്ട് മതം മാറിയാ കല്യാണം നടത്താമെന്ന് അവൻ പറയിച്ചു. റമീസ് ചെയ്ത തെറ്റുകൾ അവന്റെ വീട്ടിൽ ഉമ്മയും ഉപ്പയും അറിഞ്ഞിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്തത് എനിക്ക് അവരോട് അകൽച്ചയുണ്ടാക്കി. ഒരു കൂട്ടുകാരൻ എന്റെ കൂടെ വരാമെന്നു പറഞ്ഞ റമീസിനെ പിന്തിരിപ്പിച്ചു. വീണ്ടും എന്നെ തിരിച്ച് വീട്ടിലേക്കെത്തിച്ചു. മതം മാറാൻ സമ്മതിച്ച എന്നോട് പിന്നീടും റമീസും കൂട്ടുകാരും കുടുംബക്കാരും ക്രൂരത തുടർന്നു. മതം മാറിയാൽ മാത്രം പോര, തന്റെ വീട്ടിൽ നിൽക്കണമെന്നും കര്‍ശനമായി പറഞ്ഞു. ചെയ്ത തെറ്റിന് ഒട്ടും തന്നെ കുറ്റബോധമോ എന്നോട് സ്നേഹമോ റമീസിൽ ഞാൻ കണ്ടില്ല. എന്നോട് മരിച്ചോളാൻ റമീസ് സമ്മതം നൽകി. വീട്ടിൽ ഇനിയും ഒരു ബാധ്യതയായി നിൽക്കാൻ സാധിക്കുന്നില്ല. അപ്പന്റെ മരണം തളർത്തിയ എന്നെ മുകളിൽ പരാമർശിച്ച വ്യക്തികൾ ചേർന്ന് മരണത്തിലേക്കെത്തിച്ചിരിക്കുന്നു. ഞാൻ പോവുന്നു. അമ്മയും ചേട്ടനും എന്നോട് ക്ഷമിക്കണം. ഞാൻ അപ്പന്റെ അടുത്തേക്ക് പോകുവാ’’, സോനയുടെ ആത്മഹത്യ കുറിപ്പ് ഇങ്ങനെയാണ്.