തൃശൂർ ചാലക്കുടിയിൽ വൻ തീപിടിത്തം.നോർത്ത് ചാലക്കുടിയിലെ ' ഊക്കൻസ് ' പെയിന്റ് ഗോഡൗണിനാണ് തീ പിടിച്ചത്.ചാലക്കുടി, പുതുക്കാട്, ഇരിങ്ങാലക്കുട, മാള എന്നിവിടങ്ങളിൽ നിന്നുള്ള ഫയർഫോഴ്സ് യൂണിറ്റുകൾ എത്തി രണ്ടുമണിക്കൂറോളം പണിപ്പെട്ടാണ് തീ നിയന്ത്രണവിധേയമാക്കിയത്.. ഏകദേശം അഞ്ചു കോടിയോളം രൂപയുടെ നഷ്ടം സംഭവിച്ചതായി കടയുടമ പറഞ്ഞു..
രാവിലെ എട്ടുമണിയോടെയാണ് തീപിടുത്തം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. പെട്ടെന്ന് തീ പിടിക്കുന്ന പെയിന്റും, അനുബന്ധ ഉൽപ്പന്നങ്ങളും സൂക്ഷിക്കുന്ന ഗോഡൗണിനാണ് തീ പിടിച്ചത്. അതുകൊണ്ടുതന്നെ നിമിഷങ്ങൾക്കകം തീ ആളിപ്പടർന്നു.ഇതിനിടെ നാട്ടുകാർ ചാലക്കുടി പോലീസിലും ഫയർഫോഴ്സിലും വിവരം അറിയിച്ചിരുന്നു.. ആദ്യഘട്ടത്തിൽ ചാലക്കുടിയിൽ നിന്നുള്ള ഫയർഫോഴ്സും, പോലീസും എത്തി നാട്ടുകാരുടെ സഹായത്തോടെ തീ അണക്കാനുള്ള ശ്രമം തുടങ്ങി. ഇതിനിടെ സ്ഥാപനത്തിന്റെ താഴത്തെ നിലയിലെ പെയിന്റ് ഉൽപ്പന്നങ്ങൾ പുറത്തേക്ക് മാറ്റാനുള്ള ശ്രമവും നടത്തി. ഇത് തീപിടുത്തത്തിന്റെ വ്യാപ്തി കുറയ്ക്കാൻ സഹായിച്ചു. ഇ
തിനിടെ പെയ്ത മഴയും തീ പടരുന്നത് കുറക്കാൻ സഹായിച്ചു. പിറകെ പുതുക്കാട്, മാള, ഇരിങ്ങാലക്കുട എന്നിവിടങ്ങളിൽ നിന്നുള്ള ഫയർഫോഴ്സ് യൂണിറ്റുകളും എത്തി. തൊട്ടടുത്ത ഗ്യാസ് ഗോഡൗണിലേക്ക് തീ പിടിക്കുമോ എന്ന ആശങ്കയും ഉടലെടുത്തു. ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ ഗോഡൗണിലെ ഗ്യാസ് സിലിണ്ടറുകൾ മാറ്റിയതിനാൽ ആ ആശങ്ക ഒഴിവായി. ഇതിനിടെ സമീപത്തെ കെട്ടിടങ്ങളിലേക്ക് തീ പടരാതിരിക്കാനുള്ള മുൻകരുതലുകളും ഫയർഫോഴ്സ് സ്വീകരിച്ചു. ഒടുവിൽ രണ്ടുമണിക്കൂറോളം പണിപ്പെട്ടാണ് ചാലക്കുടി നഗരത്തെ മുൾമുനയിൽ നിർത്തിയ തീപിടുത്തം നിയന്ത്രണ വിധേയമാക്കിയത്. ഏകദേശം അഞ്ചു കോടിയോളം രൂപയുടെ നഷ്ടം സംഭവിച്ചതായി കടയുടമ മാർട്ടിൻ ഊക്കൻ പറഞ്ഞു. അതെ സമയം കൂടുതൽ പരിശോധനകൾക്ക് ശേഷമേ തീപിടുത്തത്തിന്റെ കാരണം വ്യക്തമാകൂവെന്നു ഫയർഫോഴ്സ് അറിയിച്ചു.