തൃശൂരില്‍ ഗര്‍ഭിണിയായ യുവതി ആത്മഹത്യ ചെയ്തത് ഭര്‍തൃ വീട്ടിലെ പീഡനത്തെ തുടർന്നാണെന്ന് പരാതി. കരൂപ്പടന്ന സ്വദേശി വലിയകത്ത് വീട്ടില്‍ നൗഫലിന്റെ ഭാര്യ ഫസീല ആണ് ജീവനൊടുക്കിയത്. ഫസീലയുടെ വീട്ടുകാരുടെ പരാതിയില്‍ ഭര്‍ത്താവ് നൗഫലിനെയും, മാതാവ് റംലത്തിനെയും ഇരിഞ്ഞാലക്കുട പോലീസ് അറസ്റ്റ് ചെയ്തു. പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്യുകയാണെന്ന ഫസീലയുടെ വാട്‌സ്ആപ്പ് സന്ദേശം പുറത്ത് വന്നു..
കൊടുങ്ങല്ലൂർ കോതപറമ്പിൽ വാടകയ്ക്ക് താമസിക്കുന്ന പതിയാശ്ശേരി സ്വദേശി കാട്ടുപറമ്പിൽ അബ്ദുൽ റഷീദിന്റെയും സെക്കീനയുടെയും മകളാണ് ആത്മഹത്യ ചെയ്ത ഫസീല. ഒരു വർഷവും ഏഴ് മാസവും മുമ്പാണ് ഫസീലയും നൗഫലും തമ്മിലുള്ള വിവാഹം നടന്നത്. രണ്ടാമത് ഗർഭിണിയായത് ഭർത്താവിനും കുടുംബത്തിനും ഇഷ്ടമാവാത്തതിനെ തുടർന്ന് ഭർത്താവ് വയറ്റിൽ ചവിട്ടിയെന്നും ഭർത്താവിൻറെ മാതാവ് ഉപദ്രവിച്ചിരുന്നുവെന്നും കാണിച്ച് ഫസീല തന്റെ മാതാവിന് അയച്ച വാട്സ്ആപ്പ് സന്ദേശവും പുറത്ത് വന്നിട്ടുണ്ട്.
ചൊവ്വാഴ്ച രാവിലെയാണ് കരുപ്പടന്ന നെടുങ്ങാണത്ത് കുന്നിൽ നൗഫലിന്റെ വീട്ടിൽ വെച്ച് ഫസീല ആത്മഹത്യ ചെയ്തത്. സമീപത്തെ സ്വകാര്യ ആശുപത്രിയിലാണ് ആദ്യം എത്തിച്ചത്. യുവതിക്ക് മുമ്പും ഭർത്താവിൻറെ വീട്ടിൽ വച്ച് പ്രശ്നങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്നും ആശുപത്രിയിലെത്തിയ ഭർത്താവ് നൗഫൽ തനിക്ക് തെറ്റുപറ്റിയെന്ന് സമ്മതിച്ചിട്ടുണ്ടെന്നും ഫസീലയുടെ ബന്ധു പറഞ്ഞു.
ആത്മഹത്യാശ്രമം മറച്ചു വയ്ക്കാനും ശ്രമം നടന്നതായും ആരോപണമുണ്ട്. ഫസീലയുടെ സന്ദേശം കണ്ട് വീട്ടിലെത്തിയ ബന്ധുക്കളോട് തലചുറ്റലിനെ തുടർന്ന് ആശുപത്രിയിൽ കൊണ്ടുപോയി എന്നാണ് നൗഫലിന്റെ വീട്ടുകാർ ആദ്യം പറഞ്ഞത്. പത്തു മാസം പ്രായമുള്ള മുഹമ്മദ് സെയാനാണ് ഫസീലയുടെ മകൻ.