Share this Article
News Malayalam 24x7
വിഷം കൊടുത്ത് മകനെ കൊല്ലാന്‍ ശ്രമിച്ച യുവതി അറസ്റ്റിൽ

A woman who tried to kill her son by giving poison was arrested

വിഷം കൊടുത്ത് മകനെ കൊല്ലാന്‍ ശ്രമിച്ച യുവതി അറസ്റ്റിലായി. ഇടുക്കി കാന്തല്ലൂര്‍ ചമ്പക്കാട് കോളനി സ്വദേശിനിയായ എസ് ശെല്‍വിയെയാണ് മറയൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. മദ്യപനായ ഭര്‍ത്താവിനേ പോലെ മകനാകുമൊ എന്ന ഭയത്താലാണ് താന്‍ കൃത്യം നടത്തിയതെന്ന് പ്രതി പോലീസിന് മൊഴി നല്‍കിയതായാണ് വിവരം.

രണ്ടുവയസ്സുകാരനെ വിഷം കൊടുത്ത് കൊല്ലാന്‍ ശ്രമിച്ച സംഭവത്തിലാണ് കാന്തല്ലൂര്‍ ചമ്പക്കാട് കോളനി സ്വദേശിനിയായ എസ് ശെല്‍വിയെ മറയൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. മദ്യപിച്ച് വീട്ടില്‍ അതിക്രമം കാട്ടുന്ന ഭര്‍ത്താവിനേപ്പോലെ മകനും ആകുമോ എന്ന ഭയത്താലാണ് കടുംകൈ ചെയ്തതെന്ന് ഇവര്‍ പോലീസിന് മൊഴി നല്‍കിയതായാണ് വിവരം.

ശെല്‍വിയുടെ ഭര്‍ത്താവ് മദ്യപിച്ച് പതിവായി വീട്ടില്‍ പ്രശ്‌നമുണ്ടാക്കാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞ ദിവസവും യുവതിയും ഭര്‍ത്താവും തമ്മില്‍ വഴക്കുണ്ടായി. ഇതിന് ശേഷമാണ് മകന് ശെല്‍വി ചോറില്‍ ഫ്യൂരിഡാന്‍ കലക്കി കൊടുത്തത്. ഈ സമയം ഇവരുടെ മൂന്ന് പെണ്‍മക്കള്‍ വീട്ടിലുണ്ടായിരുന്നു.

വിഷത്തിന്റെ മണം പരന്നപ്പോള്‍ അയല്‍വാസികള്‍ വീട്ടിലേക്ക് ഓടിയെത്തിയപ്പോഴാണ് അവശ നിലയില്‍ കുട്ടിയെ കണ്ടത്. യുവതി സമീപത്തിരുന്ന് കരയുന്നുണ്ടായിരുന്നു. ഉടന്‍ തന്നെ ട്രൈബല്‍ ഓഫീസുമായി ബന്ധപ്പെട്ടു. ആംബുലന്‍സ് എത്തിച്ച് നാട്ടുകാരുടെ നേതൃത്തില്‍ കുട്ടിയെ വാഹനത്തില്‍ ഉദുമല്‍പ്പേട്ടയിലെ ആശുപത്രിയില്‍ എത്തിച്ചു.

പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കുട്ടിയെ മറയൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചമ്പക്കാട്ടിലെ വീട്ടില്‍ നിന്നും ശെല്‍വിയെ മറയൂര്‍ ഇന്‍സ്‌പെക്ടര്‍ ടി.ആര്‍.ജിജുവിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം കസ്റ്റഡിയിലെടുത്തു. വീട്ടിനുള്ളില്‍ നിന്നും വിഷം കലര്‍ന്ന ചോറും വിഷകുപ്പിയും കണ്ടെടുത്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories