കണ്ണൂര്‍ കായലോട്ട് സുഹൃത്തായ യുവാവിനോട് സംസാരിച്ചതിന്സദാചാര പൊലീസിങ്ങിനെ തുടർന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ മൂന്നു പേർ അറസ്റ്റിൽ. കായലോട് പറമ്പായിയിലെ റസീന ആത്മഹത്യ ചെയ്തതിനെ തുടർന്നാണ് മൂന്നു യുവാക്കളെ പൊലീസ് പിടികൂടിയത്.മമ്പറം സ്വദേശി റഫ്‌നാസ്, മുബഷീര്‍, ഫൈസല്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. ആത്മഹത്യാക്കുറിപ്പില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ മൂന്നുപേരുടേയും അറസ്റ്റ് രേഖപ്പെടുത്തി. റസീന സുഹൃത്തായ യുവാവിനൊപ്പം കാറിനരികിൽ സംസാരിച്ചതു കണ്ട പ്രതികള്‍ ചോദ്യം ചെയ്യുകയായിരുന്നു.തുടർന്നുണ്ടായ മനോവിഷമത്തിലാണ് യുവതി ആത്മഹത്യ ചെയ്തത് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
സുഹൃത്തിനെ പ്രതികള്‍ മാറ്റിനിര്‍ത്തി മണിക്കൂറുകളോളം വിചാരണം ചെയ്യുകയും മര്‍ദിച്ചെന്നും ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. അഞ്ച് മണിക്കൂറോളം യുവാവിനെ തടഞ്ഞുവച്ച് വിചാരണ ചെയ്ത സംഘം മൊബൈൽ ഫോണും ടാബും പിടിച്ചെടുത്ത് എട്ടരയോടെ പറമ്പായിയിലെ എസ്ഡിപിഐ ഓഫിസിലെത്തിച്ചു. തലശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ആൾക്കൂട്ട വിചാരണയിൽ മനംനൊന്താണ് യുവതി ജീവനൊടുക്കിയതെന്ന് പൊലീസ് പറഞ്ഞു. റസീനയുടേയും യുവാവിന്റെയും ബന്ധുക്കളെ ഓഫിസിലേക്ക് വിളിച്ചുവരുത്തി. രാത്രി വൈകിയാണ് യുവാവിനെ ബന്ധുക്കൾക്കൊപ്പം വിട്ടയച്ചത്.പ്രതികൾ എസ്.ഡി.പി.ഐ പ്രവർത്തകരാണെന്ന് പൊലീസ് പറഞ്ഞു. ചൊവ്വാഴ്ചയാണ് റസീനയെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
മൂന്ന് പേരുടേയും ചോദ്യം ചെയ്യലില്‍ തനിക്കുണ്ടായ മനോവിഷയം റസീന കൃത്യമായി ആത്മഹത്യാക്കുറിപ്പില്‍ പരാമര്‍ശിച്ചിട്ടുണ്ട്. റസീനയുടെ കുടുംബം പിണറായി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056