കോട്ടയം: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ അടൂർ - കടമ്പനാട് ഭദ്രാസന മെത്രാപ്പോലീത്ത ഡോ. സഖറിയാസ് മാർ അപ്രേമിന് വിലക്ക് ഏർപ്പെടുത്തി എപ്പിസ്ക്കോപ്പൽ സുന്നഹദോസ്. സഭാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായ്ക്ക് ലഭിച്ച പരാതികൾ പരിഗണിക്കുവാൻ ചേർന്ന പ്രത്യേക സുന്നഹദോസിലാണ് തീരുമാനം.സഭാനേതൃത്വം പള്ളിപിടിത്തം നടത്തുന്നു എന്നാരോപിച്ച് നടത്തിയ പ്രസംഗത്തിൻ്റെ പേരിലാണ് നടപടി.
ഭദ്രാസന ഭരണത്തിൽ നിന്നും സഭയുമായി ബന്ധപ്പെട്ട എല്ലാ ഭരണപരമായ കാര്യങ്ങളിൽ നിന്നും, സഭയുടെ വൈദിക സെമിനാരിയിലെ ചുമതലകളിൽ നിന്നും ഇനിയൊരു കൽപ്പന ഉണ്ടാകുന്നത് വരെ സഖറിയാസ് മാർ അപ്രേമിനെ മാറ്റി നിർത്തുവാനാണ് തീരുമാനം.ഭദ്രാസന മെത്രാപ്പോലീത്ത ഏതാനും ആഴ്ച്ചകൾക്ക് മുൻപ് നടത്തിയ പ്രസംഗങ്ങളിൽ സഭയുടെ ഔദ്യോഗിക നിലപാടുകൾക്ക് എതിരായ പരാമർശങ്ങൾ ഉണ്ടായതിനെ തുടർന്നാണ് നടപടി. 1934 -ലെ ഭരണഘടന എന്ന നാമത്തിൽ അറിയപ്പെടുന്ന മലങ്കര സഭാ ഭരണഘടനയെ താഴ്ത്തി സംസാരിച്ചതും സഭയ്ക്ക് അനുകൂലമായ കോടതി വിധികൾ അപ്രധാനമാണെന്ന് പറയുകയും ചെയ്തത് വിശ്വാസികളിൽ വലിയ എതിർപ്പുകളും പ്രതിഷേധങ്ങളും സൃഷ്ടിച്ചിരുന്നു.