പൂരങ്ങളുടെ പൂരത്തിന് കൊടിയേറി.. ഇനി കണ്ണും കാതും തൃശ്ശൂരിലേക്ക്... പ്രധാന പങ്കാളികളായ തിരുവമ്പാടി - പാറമേക്കാവ് ക്ഷേത്രങ്ങളിലും ഘടകക്ഷേത്രങ്ങളിലുമാണ് കൊടിയേറിയത്. ഒരാഴ്ച കാലം ഇനി തൃശ്ശൂർ പൂര ലഹരിയിൽ അലിയും. മെയ് ആറിനാണ് തൃശ്ശൂർ പൂരം.
ആദ്യം പൂരം കൊടിയേറിയത് ഘടക ക്ഷേത്രമായ ലാലൂർ കാർത്യായനി ക്ഷേത്രത്തിൽ ആയിരുന്നു.. തുടർന്ന് പ്രധാന പങ്കാളിയായ തിരുവമ്പാടി ക്ഷേത്രത്തിൽ ആയിരുന്നു കൊടിയേറ്റ്..ആർപ്പുവിളികളും ആരവങ്ങളുമായി ദേശക്കാർ ചേർന്ന് കൊടിമരം ഉയർത്തി.. അങ്ങനെ ഒരു പൂരക്കാലത്തെക്കൂടി തിരുവമ്പാടിക്കാർ വരവേറ്റു. പിന്നാലെ പൂരാവേശം അലതല്ലി പാറമേക്കാവിലും കൊടിയേറ്റ് . ക്ഷേത്രം ഭാരവാഹികളും ദേശക്കാരും ചേർന്ന് കൊടികാല് ഉയർത്തി..
മെയ് നാലിനാണ് സാമ്പിൾ വെടിക്കെട്ട്, അഞ്ചിന് കൊമ്പൻ എറണാകുളം ശിവകുമാർ തെക്കേഗോപുര നട തുറന്ന് നിലപാട് തറയിലെത്തി ശങ്കുവിളിച്ച് പൂര വിളംബരം നടത്തും. ആറിനാണ് വിശ്വപ്രസിദ്ധമായ തൃശ്ശൂർ പൂരം. മുൻ വർഷങ്ങളിലേതു പോലെ ഇക്കുറിയും കുടമാറ്റത്തിലും, വെടിക്കെട്ടിലും ഉൾപ്പെടെ പല സസ്പെൻസുകളും കരുതിവയ്ക്കുന്നുണ്ട് പാറമേക്കാവും തിരുവമ്പാടിയും