തൃശൂർ പൂരത്തിന് ഇന്ന് കൊടിയേറും.. പൂരത്തിന്റെ പ്രധാന പങ്കാളികളായ തിരുവമ്പാടി - പാറമേക്കാവ് ക്ഷേത്രങ്ങളിലും എട്ട് ഘടക ക്ഷേത്രങ്ങളിലും കൊടിയേറുന്നതോടെ ശക്തന്റെ നഗരി പൂരവേശത്തിലേക്ക് വഴിമാറും. പൂരത്തെ പൂർണമാക്കുന്ന ഘടകക്ഷേത്രങ്ങളിലും രാവിലെ മുതൽ പൂരക്കൊടികൾ ഉയരും. ലാലൂർ കാർത്യായനി ക്ഷേത്രത്തിലാണ് ആദ്യം കൊടിയേറുക. രാവിലെ മുതൽ പാറമേക്കാവ് ക്ഷേത്രത്തിലെ ചടങ്ങുകൾ ആരംഭിക്കും. സിംഹരൂപം ആലേഖനം ചെയ്ത കൊടിക്കൂറയാണ് പൂരത്തിന് തുടക്കം കുറിച്ച് ഉയർത്തുക.
ഉച്ചയ്ക്ക് 12ന് വലിയ പാണി കൊട്ടി ഭഗവതിയെ പുറത്തേക്ക് എഴുന്നള്ളിക്കും. 12.30നാണ് കൊടിയേറ്റം. തിരുവമ്പാടി ക്ഷേത്രത്തിൽ രാവിലെ 11നും 11.30നും മദ്ധ്യേയാണ് കൊടിയേറ്റ്. തിരുവമ്പാടിയിൽ പാരമ്പര്യ അവകാശികളായ താഴത്തുപുരയ്ക്കൽ സുന്ദരനും സുഷിത്തും കൊടിമരം ഒരുക്കും. പൂജിച്ച കൊടിക്കൂറ മേൽശാന്തി ദേശക്കാർക്ക് കൈമാറും . തുടർന്ന് കൊടിമരത്തിൽ ചാർത്തി ദേശക്കാർ ഉപചാരപൂർവം കൊടിമരം നാട്ടി കൂറ ഉയർത്തും.