ലോകത്തെ ഏറ്റവും വലിയ കണ്ടെയ്നർകപ്പലായ എംഎസ്‍സി ഐറീനയും വിഴിഞ്ഞം തുറമുഖത്ത് നങ്കൂരമിട്ടു. മലയാളിയായ വില്ലി ആന്റണിയാണ് കപ്പിത്താൻ. വിഴിഞ്ഞത്ത് ഇനി അടുക്കാൻ ഇതിനപ്പുറം മറ്റൊരു വലിയ കപ്പൽ നിലവിലില്ല. നാളെ വൈകിട്ട് കപ്പൽ യൂറോപ്പിലേക്ക് തിരിക്കും.
വിഴിഞ്ഞത്ത് ബർത്ത് ചെയ്യുന്ന 347 ആം മത്തെ കപ്പൽ. 10 നില കെട്ടിടത്തിന്റെ ഉയരം, നാല് ഫുട്ബോൾ ഗ്രൗണ്ടിന്റെ വലിപ്പം, 24,000 മീറ്റർ ഡെക്ക് ഏരിയയുള്ള കപ്പലിന് 24,346 ടി.ഇ.യു കണ്ടെയ്നറുകൾ വഹിക്കാനാകും. അങ്ങനെ ലോകത്തെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പലായ എംഎസ്‍സി ഐറിനയും വിഴിഞ്ഞത്ത്. നമ്മുടെ തുറമുഖത്തിന്, അഭിമാന നേട്ടങ്ങളിൽ ഒന്നുകൂടി.
രാവിലെ എട്ട് മണിയോടെയാണ് ഐറിന വിഴിഞ്ഞത്തെത്തിയത്. കപ്പിത്താൻ തൃശ്ശൂർ സ്വദേശിയായ ക്യാപ്റ്റൻ വില്ലി ആന്‍റണി. ലോകത്തെ ഏറ്റവും വലിയ കപ്പൽ വിഴിഞ്ഞത്ത് എത്തുമ്പോൾ അത് നിയന്ത്രിച്ചത് മലയാളി എന്നത് മറ്റൊരാഭിമാന നിമിഷം. സൗത്ത് ഏഷ്യൻ തുറമുഖങ്ങളിൽ ഐറിനയെത്തുന്നത് ഇതാദ്യമായി നമ്മുടെ തുറമുഖത്ത്. സിംഗപ്പൂരിൽ നിന്ന് തിരിച്ച് ചൈനയിലും കൊറിയയിലും പോയി സിംഗപ്പൂരിൽ തിരികെ എത്തിയ ശേഷമാണ് എം എസ് സി ഐറിന വിഴിഞ്ഞത്തെത്തിയത് .
ലോകത്തെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പലുകൾ മെഡിറ്റേറിയൻ ഷിപ്പിംഗ് കമ്പനിയുടെ ഐറീന സിരീസിലുള്ള കപ്പലുകളാണ്. 2023ൽ നിർമ്മിച്ച കപ്പലിൽ 35 ജീവനക്കാരുണ്ട്. തുർക്കിയും മിഷേലും വന്ന് ചരിത്രമെഴുതിയ വിഴിഞ്ഞത്ത് ഒടുവിൽ ഐറിനയുമെത്തി…. ഇനിയും വിഴിഞ്ഞത്ത് അടുക്കാൻ ഇതിനപ്പുറം മറ്റൊരു വലിയ കപ്പലില്ല…നാളെ വൈകിട്ട് കപ്പൽ യൂറോപ്പിലേക്ക് മടങ്ങും.