വയനാട് മേപ്പാടി 900 കണ്ടിയിലെ റിസോർട്ടിലുണ്ടായ അപകടത്തിൽ യുവതി മരിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ. ജില്ലാ കളക്ടറും ജില്ലാ പോലീസ് മേധാവിയും സംഭവത്തെക്കുറിച്ച് അന്വേഷിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് ഉത്തരവ്.മേയ് 15നാണ് മേപ്പാടി 900 കണ്ടിയിലെ '900 വെഞ്ചേഴ്സ്' എന്ന റിസോർട്ടിൽ ടെൻ്റ് തകർന്ന് വീണ് മലപ്പുറം നിലമ്പൂർ അകമ്പാടം സ്വദേശി നിഷ്മ മരിച്ചത്. മരത്തടികൾ കൊണ്ട് നിർമിച്ച പുല്ലുമേഞ്ഞ ടെന്റാണ് തകർന്നുവീണത്. കാലപ്പഴക്കം കാരണമാണ് ടെന്റ് തകർന്നുവീണതെന്നാണ് പൊലീസിന്റെ വിലയിരുത്തൽ.സംഭവത്തിൽ റിസോർട്ട് മാനേജരെയും സൂപ്പർവൈസറെയും പൊലീസ് അറസ്റ്റു ചെയ്തിരുന്നു. മാനേജർ സ്വച്ഛന്ത്, സൂപ്പർവൈസർ അനുരാഗ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മനപ്പൂർവം അല്ലാത്ത നരഹത്യാ കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.അതേസമയം, നിഷ്‌മയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. തൻ്റെ മകൾക്ക് മാത്രമാണ് അപകടം സംഭവിച്ചത്. സുഹൃത്തുക്കൾക്ക് ആർക്കും പരിക്കില്ലാത്തത് സംശയാസ്പദമാണെന്നുമാണ് നിഷ്മയുടെ മാതാവ് ജസീല ആരോപിച്ചത്.