Share this Article
KERALAVISION TELEVISION AWARDS 2025
അശ്വനികുമാര്‍ വധക്കേസ്; മൂന്നാംപ്രതിക്ക് ജീവപര്യന്തം
വെബ് ടീം
posted on 04-11-2024
1 min read
aswinikumar

കണ്ണൂര്‍: ആര്‍എസ്എസ് നേതാവായിരുന്ന പുന്നാട് അശ്വിനി കുമാറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മൂന്നാം പ്രതി എംവി മര്‍ഷൂക്കിന് ജീവപര്യന്തം തടവ്. തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. എന്‍ഡിഎഫ് പ്രവര്‍ത്തകരായ പതിനാല് പ്രതികളുള്ള കേസില്‍ മൂന്നാം പ്രതി ഒഴികെ മറ്റുള്ളവരെയെല്ലാം കോടതി വെറുതെവിട്ടിരുന്നു.

വിധിക്കെതിരെ മേല്‍ കോടതിയില്‍ അപ്പീല്‍ നല്‍കുമെന്നും, കേസില്‍ ശരിയായ അന്വേഷണം നടക്കാത്താതാണ് പ്രതികൾക്ക് ശിക്ഷ ലഭിക്കാതിരിക്കാൻ കാരണമെന്നും പ്രോസിക്യൂഷന്‍ വിധി വന്ന ദിവസം മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.2005 മാര്‍ച്ച് 10നാണ് കേസിനാസ്പദമായ സംഭവം. പേരാവൂരിലേക്കുള്ള ബസ് യാത്രയ്ക്കിടെ ഇരിട്ടി പയഞ്ചേരി മുക്കില്‍ വച്ചാണ് അശ്വിനി കുമാറിനെ വെട്ടിക്കൊലപ്പെടുത്തിയത്.സംഭവത്തിനു പിന്നാലെ കണ്ണൂര്‍ ജില്ലയില്‍ വ്യാപകമായ ആക്രമണങ്ങള്‍ അരങ്ങേറി. ക്രൈം ബ്രാഞ്ചാണ് കേസ് അന്വേഷിച്ചത്. കേസിലെ ഒന്നാം പ്രതിയായ അസീസിനെ നാറാത്ത് ആയുധ പരിശീലന കേസില്‍ ശിക്ഷിച്ചിരുന്നു.

മയ്യിലെ കരിയാടന്‍ താഴത്ത് വീട്ടില്‍ നൂറുല്‍ അമീന്‍ (40), പികെ അസീസ് (38), ശിവപുരത്തെ പുതിയ വീട്ടില്‍ പിഎം സിറാജ് (38), ഉളിക്കലിലെ ഷാഹിദ മന്‍സിലില്‍ മാവിലകണ്ടി എംകെ യുനസ് (43), ശിവപുരം എപിഹൗസില്‍ സിപി ഉമ്മര്‍ (40), ഉളിയിലെ രയരോന്‍ കരുവാന്‍ വളപ്പില്‍ ആര്‍കെ അലി (45), കൊവ്വമല്‍ നൗഫല്‍ (39), പായം സ്വദേശികളായ താനിയോട്ട് യാക്കൂബ് (42), സിഎം വീട്ടില്‍ മുസ്തഫ (47), കീഴൂരിലെ വയ്യപ്പുറത്ത് ബഷീര്‍ (49), ഇരിക്കൂര്‍ സ്വദേശികളായ മുംതാസ് മന്‍സിലില്‍ കെ ഷമ്മാസ് (35), കെ.ഷാനവാസ് (44), ബഷീര്‍ (40) എന്നിവരെയാണ് കോടതി കുറ്റക്കാരല്ലെന്ന് കണ്ടെത്തി വെറുതെ വിട്ടത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories