പയ്യന്നൂര്‍: പൂട്ടിയിട്ട വീട്ടുപറമ്പില്‍ അതിക്രമിച്ച് കയറി തേങ്ങയും അടയ്ക്കയും മോഷ്ടിച്ച സംഭവത്തില്‍ കേസെടുത്ത് പൊലിസ്. കണ്ണൂര്‍ പയ്യന്നൂര്‍ കോറോമില്‍ വീട്ടുപറമ്പില്‍ അതിക്രമിച്ച് കയറി അരലക്ഷം രൂപയുടെ തേങ്ങയും അടയ്ക്കയും മോഷ്ടിച്ച കോറോം സ്വദേശി തമ്പാനെതിരെയാണ് കേസെടുത്തത്.പ്രതി വീട്ടില്‍ നിന്നും തേങ്ങയും അടയ്ക്കയും മോഷ്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ബംഗളൂരുവില്‍ താമസിക്കുന്ന കോറോം സ്വദേശിയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്.
നാല് മാസം മുന്‍പാണ് ഇയാള്‍ ജയിലില്‍ നിന്നിറങ്ങിയത്.ആഗസ്റ്റ് മാസം മുതലാണ് വീട്ടുപറമ്പില്‍ കയറി പല തവണയായി തേങ്ങയും അടക്കയും മോഷ്ടിച്ചത്. ഈ മോഷണ ശ്രമങ്ങളെല്ലാം വീടിന്റെ പലയിടങ്ങളിലായി സ്ഥാപിച്ച സിസിടിവികളില്‍ പതിഞ്ഞു. ബെംഗളൂരുവില്‍ ഇരുന്ന് വീട്ടുടമ ഇതെല്ലാം കണ്ടു. തുടര്‍ന്ന് തെളിവ് സഹിതം മെയിലില്‍ പയ്യന്നൂര്‍ പൊലിസ് സ്റ്റേഷനിലേക്ക് പരാതി അയക്കുകയായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞെങ്കിലും ഇതുവരെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. പ്രതി നാലുമാസം മുൻപാണ് ജയിലിൽ നിന്നിറങ്ങിയതെന്ന് പൊലീസ് അറിയിച്ചു. മോഷ്ടിച്ച വസ്തുക്കൾ കണ്ടെത്തുന്നതിനും പ്രതിയെ പിടികൂടുന്നതിനുമുള്ള തുടർനടപടികൾ അന്വേഷണ സംഘം സ്വീകരിച്ചു വരുന്നു.