 
                                 
                        തുലാം പത്താം ഉദയത്തോടെ ഉത്തര കേരളം മറ്റൊരു തെയ്യക്കാലത്തെ വരവേൽക്കാനൊരുങ്ങുകയാണ്.ഇന്നുമുതൽ  വടക്കേമലബാറിൽ വിവിധ ക്ഷേത്രങ്ങളിലും കാവുകളിലും,തറവാടുകളിലും തെയ്യകോലങ്ങൾ  കെട്ടിയാടപ്പെടും.
കുരുത്തോലയും ആടയാഭരണങ്ങളുമായി തെയ്യങ്ങൾക്ക് ജീവനേകാൻ കലാകാരന്മാരും അണിയറയിൽ ഒരുങ്ങി കഴിഞ്ഞു..
ഉത്തരകേരളത്തിലും,കർണ്ണാടകത്തിലും പ്രചാരത്തിലുള്ള ആചാര, അനുഷ്ഠാനങ്ങളിൽ ഒന്നാണ് തെയ്യം.നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർ കാവിലും,കമ്പല്ലൂർ കോട്ടയിൽ തറവാട്ടിലും നാളെ തെയ്യംഅരങ്ങിലെത്തുന്നതോടെ ഉത്തരകേരളത്തിലെകളിയാട്ടങ്ങൾക്ക് തുടക്കമാവുകയാണ്..
അഞ്ചുമാസത്തെ ഇടവേളയ്ക്കുശേഷം ഇനി തട്ടകങ്ങളിൽ ആളുംആരവവും നിറയും. ഉത്തര കേരളത്തിൽ 456 തെയ്യങ്ങളിൽ 120 ഓളം തെയ്യങ്ങൾ കെട്ടിയാടപ്പെടുന്നു. വിഷ്ണു മൂർത്തി, പൊട്ടൻ,ഗുളികൻ തുടങ്ങിയ തെയ്യക്കോലങ്ങളാണ്ഏറ്റവും കൂടുതൽ കെട്ടിയാടുന്നത്.
ഭൈരവൻ,കുട്ടിച്ചാത്തൻ, ഭഗവതി, വേട്ടയ്ക്കൊരുമകൻ,രക്തചാമുണ്ഡി, കതിവനൂർ വീരൻ, ക്ഷേത്രപാലൻ,ഭദ്രകാളി, മുവാളംകുഴി, കുറത്തി, ബാലി,ഘണ്ഡാകർണ്ണൻ, കടവാങ്കോട് മാക്കം, കണ്ണങ്കാട് ഭഗവതി, കതിവൂർ വീരൻ തുടങ്ങിയവയും പ്രധാന തെയ്യ കോലങ്ങളാണ്.
ആചാരനുഷ്ഠനങ്ങൾക്കപ്പുറം ഒരു ദേശത്തിന്റെ സംസ്കാരവും പൈതൃകവുമെല്ലാം ചേരുന്ന ഒരു കലാരൂപം കൂടിയാണ് തെയ്യം. തെയ്യാട്ടക്കാലം ആരംഭിക്കുന്നുവെന്ന പ്രാധാന്യത്തിനൊപ്പം കാർഷിക സംസ്കൃതിയുമായും ഈശ്വര ആരാധനയുമായും ബന്ധപ്പെട്ടുകിടക്കുന്ന നിരവധി അനുഷ്ഠാനങ്ങളും ആചാരങ്ങളും തുലാപ്പത്തിനു പിറകിലുണ്ട്.
 
                             
             
                         
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                    