തൃശ്ശൂർ: വില കൂടിയ മൊബൈൽ തകർത്തെന്നും സെറ്റ് ടോപ് ബോക്സ് എടുത്ത് തലയ്ക്കടിച്ചെന്നും പരാതികളുമായി ചാലക്കുടിയിലെ ധ്യാന ദമ്പതികൾ. ചാലക്കുടിയിലെ ഫിലോക്കാലിയ ഫൗണ്ടേഷൻ നടത്തിപ്പുകാരായ ജിജി മാരിയോയും ഭർത്താവ് മാരിയോ ജോസഫുമാണ് കുടുംബ തർക്കം തീർക്കുന്നതിനിടെ തമ്മിലടിച്ചതായി റിപ്പോർട്ട്.
മാരിയോ ജോസഫ് മര്‍ദിച്ചെന്ന് ജിജി പരാതി നല്‍കുകയായിരുന്നു. പിന്നാലെ ഇയാൾക്കെതിരെ പൊലീസ് കേസ് എടുത്തു. വഴക്കിനിടയിൽ മാരിയോ ജോസഫ് സെറ്റ് അപ് ബോക്സ് എടുത്ത് തലയ്ക്ക് അടിക്കുകയും കയ്യിൽ കടിച്ചെന്നുമാണ് പരാതിയില്‍ പറയുന്നത്. വഴക്കിനിടെ തന്‍റെ 70000 രൂപയുടെ മൊബൈൽ നശിപ്പിച്ചെന്നും ജിജി ചാലക്കുടി പൊലീസിൽ നല്‍കിയ പരാതിയില്‍ പറയുന്നു.
ബിഎൻഎസ് 126 (2) പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.ഒരു മാസം തടവും അയ്യായിരം രൂപ പിഴയും ലഭിക്കുന്ന കുറ്റമാണിത്. ജിജിക്കെതിരെ മാരിയോ ജോസഫും പരാതി നൽകിയിട്ടുണ്ട്. പരാതി പരിശോധിച്ച് വരികയാണെന്ന് സംഭവത്തില്‍ പ്രതികരിച്ചുകൊണ്ട് പൊലീസ് അറിയിച്ചു.
തൊഴിൽ തർക്കത്തെത്തുടർന്ന് ഒമ്പത് മാസമായി അകന്നു കഴിയുകയായിരുന്നു ഇരുവരും. പ്രശ്നങ്ങൾ പറഞ്ഞു തീർക്കാനായി ജിജി കഴിഞ്ഞ 25 ന് മാരിയോ ജോസഫിന്റെ വീട്ടിലെത്തിയപ്പോഴായിരുന്നു മർദനം.
ദാമ്പത്യ ബന്ധങ്ങളെക്കുറിച്ചുള്ള തങ്ങളുടെ പ്രസംഗങ്ങളിലൂടെയും വിഡിയോകളിലൂടെയും സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധേയരായവരാണ് മാരിയോയും ജീജിയും. ദമ്പതികൾ തമ്മിലുള്ള സ്നേഹത്തെക്കുറിച്ചും ഐക്യത്തെക്കുറിച്ചും അവർ നിരന്തരം സംസാരിച്ചിരുന്നു.