പൂവത്തോട്: കൃഷിക്കായി പുരയിടം തീയിട്ടൊരുക്കുന്നതിനിടെ ഉണ്ടായ അപകടത്തിൽ വിരമിച്ച അധ്യാപകൻ വെന്തുമരിച്ചു.കോട്ടയത്താണ് ദാരുണ സംഭവം. പൂവത്തോട് പൊരിയത്ത് ബേബി സെബാസ്റ്റ്യൻ (70) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. രാവിലെ ഒൻപത് മണിയോടെ തോട്ടത്തിലെത്തിയ ബേബി സെബാസ്റ്റ്യൻ, കൃഷിക്കായി സ്ഥലം വൃത്തിയാക്കാൻ തീയിട്ടപ്പോൾ അപ്രതീക്ഷിതമായി തീയ്ക്കുള്ളിൽ അകപ്പെടുകയായിരുന്നു.
ഉച്ചയ്ക്ക് ഒരു മണിയോടെ തോട്ടത്തിൽനിന്ന് പുകയും തീയും ഉയരുന്നത് കണ്ട നാട്ടുകാരാണ് പാലായിലെ ഫയർഫോഴ്സിനെ വിവരമറിയിച്ചത്. തുടർന്ന് ഫയർഫോഴ്സ് സ്ഥലത്തെത്തി തീയണയ്ക്കുന്നതിനിടെയാണ് ബേബി സെബാസ്റ്റ്യനെ മരിച്ചനിലയിൽ കണ്ടെത്തിയത്. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് ഹൈസ്‌കൂളിൽനിന്ന് വിരമിച്ചശേഷം കൃഷിയിൽ വ്യാപൃതനായ ബേബി സെബാസ്റ്റ്യൻ മികച്ച കർഷകനായിരുന്നു. ഭാര്യ: ഡെയ്‌സി, മകൾ: സോണിയ, മരുമകൻ: ആൽബർട്ട് ഫിനിക്‌സ്.