കോഴിക്കോട് ഗോകുലംമാളില്‍ തീപിടിത്തം. മാളിലെ നെക്സ്റ്റോ ഇലക്ട്രോണിക്സ് വിഭാഗത്തിലാണ് തീപിടിത്തമുണ്ടായത്. ആളപായമോ കാര്യമായ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. സംഭവസമയത്ത് 20-ഓളം ജീവനക്കാർ മാളിനുള്ളിൽ ഉണ്ടായിരുന്നു. തീപിടിത്തത്തെ തുടർന്നുണ്ടായ പുക ശ്വാസിച്ച് അവശനായ ഒരു ജീവനക്കാരനെ ലിഫ്റ്റിൽ നിന്ന് അഗ്നിരക്ഷാ സേനാംഗങ്ങൾ രക്ഷപ്പെടുത്തി.
ഇന്ന് രാവിലെ 7 മണിയോടെയാണ് സംഭവം. തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട ജീവനക്കാർ ഉടൻ തന്നെ മാളിൽ നിന്ന് പുറത്തിറങ്ങുകയായിരുന്നു. ചെറിയ തോതിലുള്ള തീപിടിത്തമാണ് ഉണ്ടായതെങ്കിലും വലിയ തോതിൽ പുക നിറഞ്ഞത് ആശങ്ക സൃഷ്ടിച്ചു. മാളിലെ ഫയർ വർക്കുകൾ കൃത്യമായി പ്രവർത്തിച്ചതുകൊണ്ടാണ് വലിയ ദുരന്തം ഒഴിവായതെന്ന് അഗ്നിരക്ഷാസേന അറിയിച്ചു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന്റെ കാരണമെന്നാണ് പ്രാഥമിക നിഗമനം.
നിലവിൽ തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്. മാളിന്റെ ഉള്ളിൽ നിന്ന് പുക നീക്കം ചെയ്യുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണ്. പുക പൂർണ്ണമായും മാറിയതിനുശേഷം മാത്രമേ വിശദമായ പരിശോധനകൾ നടത്താനും നാശനഷ്ടങ്ങൾ തിട്ടപ്പെടുത്താനും സാധിക്കൂ. ഇലക്ട്രോണിക്സ് വിഭാഗവും നെക്സ്റ്റോയുടെ മറ്റ് ഭാഗങ്ങളും ഇന്ന് പ്രവർത്തിക്കില്ലെന്നും, ഉച്ചവരെ മാളിലേക്ക് ആരെയും പ്രവേശിപ്പിക്കില്ലെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. ടൗൺ പോലീസും മറ്റ് ഉദ്യോഗസ്ഥരും സംഭവസ്ഥലത്ത് സന്നിഹിതരാണ്.