എറണാകുളം പറവൂരിൽ ലഹരി സംഘത്തിന്റെ വിളയാട്ടം. തത്തപ്പിള്ളി പാലത്തിന് സമീപമുള്ള കടയിലെത്തിയ കൗമാരക്കാരുടെ സംഘം കടയുടമയെ ഭീഷണിപ്പെടുത്തുകയും അസഭ്യവർഷം നടത്തുകയും ചെയ്തു. കട കത്തിച്ചു കളയുമെന്നായിരുന്നു യുവാക്കളുടെ പ്രധാന ഭീഷണി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
നമ്പർ പ്ലേറ്റില്ലാത്ത ബൈക്കുകളിലാണ് അക്രമി സംഘം എത്തിയത്. ലഹരിക്ക് അടിമപ്പെട്ട കൗമാരക്കാരാണ് ഇതിന് പിന്നിലെന്നാണ് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. അത്യന്തം പ്രകോപനപരമായ രീതിയിൽ പെരുമാറുന്ന ഇവർ കടയുടമയ്ക്കെതിരെ വളരെ മോശമായ ഭാഷയാണ് പ്രയോഗിച്ചത്. പ്രായപൂർത്തിയാകാത്ത കുട്ടികൾ പോലും ഇത്തരം ലഹരി സംഘങ്ങളുടെ ഭാഗമാകുന്നത് വലിയ ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്.
പ്രദേശത്ത് ലഹരി സംഘങ്ങളുടെ ശല്യം അടുത്ത കാലത്തായി രൂക്ഷമാണെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. രാത്രികാലങ്ങളിൽ പുറത്തിറങ്ങാൻ പോലും സ്ത്രീകളും കുട്ടികളും ഭയപ്പെടുന്ന സാഹചര്യമാണുള്ളത്. ലഹരി ഉപയോഗവും അതുമായി ബന്ധപ്പെട്ട അക്രമങ്ങളും പതിവാകുമ്പോഴും പൊലീസിന്റെ ഭാഗത്ത് നിന്ന് കർശനമായ നടപടികൾ ഉണ്ടാകുന്നില്ലെന്ന് ആക്ഷേപമുണ്ട്.
'ജെൻസി' (Gen Z) തലമുറയിൽപ്പെട്ട കുട്ടികൾക്കിടയിൽ വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗവും ക്രിമിനൽ പ്രവണതകളും സമൂഹത്തിന് വലിയ വെല്ലുവിളിയാവുകയാണ്. തത്തപ്പിള്ളി സംഭവത്തിൽ പരാതി നൽകാനൊരുങ്ങുകയാണ് നാട്ടുകാർ. പ്രദേശത്ത് പൊലീസ് പട്രോളിംഗ് ശക്തമാക്കണമെന്നും ലഹരി മാഫിയക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നുമാണ് ഇവരുടെ ആവശ്യം.