പത്തനംതിട്ട: കസ്റ്റഡിയില്‍ എടുത്തയാള്‍ക്ക് മര്‍ദനമേറ്റുവെന്ന പരാതിയിൽ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് സസ്‌പെന്‍ഷന്‍. അതേ സമയം കസ്റ്റഡിമരണം എന്ന ആരോപണവും നിലനിൽക്കുന്നുണ്ട്. പത്തനംതിട്ട കോയിപ്രം സിഐ ജി. സുരേഷ് കുമാറിനെതിരെയാണ് നടപടി. കഞ്ചാവ് വലിച്ചതിന് കസ്റ്റഡിയില്‍ എടുത്തയാള്‍ക്ക് മര്‍ദനമേറ്റു എന്ന പരാതിയിലാണ് നടപടി എടുത്തിരിക്കുന്നത്. കസ്റ്റഡിയിലെടുത്ത് വിട്ടയച്ച വരയന്നൂര്‍ സ്വദേശി കെ.എം. സുരേഷിനെ പിന്നീട് കോന്നി പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. സുരേഷിനെ കസ്റ്റഡിയിലെടുക്കുകയും കഞ്ചാവ് വലിച്ചു എന്ന കുറ്റംചുമത്തി കേസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു. പിന്നീട് സ്റ്റേഷന്‍ ജാമ്യം നല്‍കി സുരേഷിനെ വിട്ടയച്ചു എന്നാണ് പൊലീസ് വിശദീകരണം.
നാലുദിവസത്തിന് ശേഷം, മാര്‍ച്ച് 22-ന് സുരേഷിനെ കോന്നി പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ കുമ്പയ്ക്ക് സമീപമുള്ള ഒരു തോട്ടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഈ സംഭവത്തില്‍ പൊലീസ് പിന്നീട് കാര്യമായ അന്വേഷണം നടത്തിയിരുന്നില്ല. എന്നാല്‍, പോസ്റ്റുമോര്‍ട്ടത്തില്‍ സുരേഷിന്റെ ശരീരത്തില്‍ വാരിയെല്ലിനടക്കം ക്ഷതവും ചൂരല്‍കൊണ്ട് അടിച്ചതിന് സമാനമായ പാടുകളും ഉണ്ടായിരുന്നു എന്നാണ് പറഞ്ഞിരിക്കുന്നത്. പോസ്റ്റുമോര്‍ട്ടത്തില്‍ സുരേഷിന് ആരില്‍നിന്നോ മര്‍ദനം ലഭിച്ചതായി വ്യക്തമായിരുന്നിട്ടും പോലീസ് ഇതില്‍ അന്വേഷണം നടത്തിയില്ല.