നിലമ്പൂർ: വീട്ടിക്കുത്ത് റോഡിലെ ലോഡ്ജിന്‍റെ മൂന്നാം നിലയിൽനിന്ന് താഴെ വീണ് യുവാവ് മരിച്ചു. കോഴിക്കോട് പേരാമ്പ്ര പെരുവണ്ണാമുഴി വലിയവളപ്പിൽ അജയ് കുമാർ (26) ആണ് മരിച്ചത്. മൈസൂരുവിൽ ബി.ബി.എ വിദ‍്യാർഥിയായിരുന്നു.നിലമ്പൂർ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മൈസൂരുവിൽനിന്നും അജയിയും മൂന്ന് സുഹൃത്തുകളും അഖില ഭാരത ഹിന്ദു മഹസഭ സംസ്ഥാന പ്രസിഡന്‍റ് ഹിമവൽ ഭദ്രാനന്ദക്കൊപ്പം 20നാണ് നിലമ്പൂരിലെത്തിയതെന്ന് പൊലീസ് പറയുന്നു.
ഭദ്രാനനന്ദ നിലമ്പൂരിലും മറ്റുള്ളവർ വണ്ടൂരിലും മുറിയെടുത്തു. 21ന് അജയിയും കൂട്ടുകാരും ഭദ്രാനന്ദക്കൊപ്പം ചേർന്നു. അന്ന് രാത്രി 11.45 ന് ലോഡജിന്‍റെ മൂന്നാം നിലയിലെ ഇടനാഴിയിൽനിന്ന് അജയിയെ സുഹൃത്തുകൾ ഭദ്രാനന്ദയുടെ മുറിയിലാക്കുന്നത് ലോഡ്ജിലെ സി.സി.ടി.വി ദൃശ‍്യങ്ങളിലുണ്ടെന്ന് പൊലീസ് പറഞ്ഞു. ഈ സമയത്ത് ഭദ്രാനന്ദ ഉറങ്ങുകയായിരുന്നുവെന്ന് പറയുന്നു.സുഹൃത്തുകൾ വണ്ടൂരിലേക്ക് തിരിച്ചുപോയി. പുലർച്ചെ രണ്ടോടെ മുറിയുടെ ഗ്രില്ലില്ലാത്ത ജനാലയിലൂടെ അജയ് താഴെ വീണു. ലോഡ്ജിലെ ജീവനക്കാർ ഉടനെ നിലമ്പൂർ ജില്ല ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പൊലീസ് എത്തി വിളിച്ചുണർത്തിയപ്പോഴാണ് ഭദ്രാനന്ദ അപകടം വിവരം അറിഞ്ഞതെന്ന് പറയുന്നു. ഭദ്രാനന്ദയുടെ മൊഴി രേഖപ്പെടുത്തി പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുകൾക്ക് വിട്ടുകൊടുത്തു.
ദിനേശ് ആണ് അജയ് കുമാറിന്‍റെ പിതാവ്. മാതാവ്: ഷീബ. സഹോദരൻ: അർജുൻ.