കൊച്ചി: അന്തരിച്ച മുതിർന്ന സിപിഐഎം നേതാവ് എംഎം ലോറന്‍സിന്റെ മൃതദേഹം പഠനാവശ്യത്തിന് വിട്ടുകൊടുക്കാമെന്ന് ഹൈക്കോടതി. മകൾ ആശ ലോറന്‍സിന്റെ പുനഃപരിശോധനാ ഹര്‍ജി ഹൈക്കോടതി ഡിവിഷൻ ബഞ്ചും തള്ളി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബഞ്ചാണ് തള്ളിയത്.
എം എം ലോറൻസിന്റെ മൃതദേഹം മതാചാരപ്രകാരം സംസ്കരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പുനഃപരിശോധനാ ഹർജി. ലോറൻസിന്റെ മൃതദേഹം വൈദ്യപഠനത്തിനായി മെഡിക്കൽ കോളജിന് വിട്ടുനൽകാമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്താണ് മകൾ ആശ ലോറന്‍സ് പുനഃപരിശോധനാ ഹർജി ഹൈക്കോടതിയിൽ സമർപ്പിച്ചിരുന്നത്.
2024 സെപ്റ്റംബർ 21നാണ് ലോറൻസ് അന്തരിച്ചത്. ലോറന്‍സ് അന്തരിച്ചതിനു പിന്നാലെ മകൻ എം.എൽ.സജീവൻ പിതാവിന്റെ മൃതദേഹം മെഡിക്കൽ വിദ്യാർഥികളുടെ പഠനത്തിനായി വിട്ടു നൽകുകയായിരുന്നു. ഇതിനെതിരെയാണ് മകൾ രംഗത്തു വന്നത്.ലോറൻസിനെ മതാചാര പ്രകാരം സംസ്കരിക്കണമെന്ന് ആവശ്യപ്പെട്ട് മകൾ ആശാ ലോറൻസാണ് ആദ്യം ഹൈക്കോടതി സിംഗിൾ ബെഞ്ചിനേയും പിന്നീട് ഡിവിഷൻ ബെഞ്ചിനേയും സമീപിച്ചത്. ഹൈക്കോടതി തള്ളിയതിനെത്തുടർന്ന് സുപ്രീംകോടതിയെ സമീപിച്ചെങ്കിലും, ഹൈക്കോടതി ഉത്തരവിൽ ഇടപെടാൻ വിസമ്മതിച്ചു. തുടർന്നാണ് തനിക്ക് സ്വർഗത്തിൽ പോയി യേശുവിനെ കാണണമെന്നും മകൾ പറയുന്നിടത്ത് സംസ്കരിക്കണമെന്നും ലോറൻസ് പറയുന്ന ശബ്ദ സന്ദേശം സഹിതം ഹൈക്കോടതിയിൽ പുനഃപരിശോധനാ ഹർജി നൽകിയത്.