മാവേലിക്കര: മൂന്നാം ബലാത്സംഗ കേസിൽ ജാമ്യം ലഭിച്ച രാഹുൽ മാങ്കൂട്ടത്തിൽ ജയിലിൽ നിന്ന് പുറത്തിറങ്ങി.ജയിൽ മോചിതനാകുന്നത് 18 ദിവസത്തിനു ശേഷമാണ്.മാവേലിക്കര സബ് ജയിലിലായിരുന്നു രാഹുൽ മാങ്കൂട്ടത്തിൽ. 11നു രാത്രിയാണ് പാലക്കാട്ടെ ഹോട്ടലിൽ നിന്ന് രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിലായത്.അതേ സമയം സ്ഥലത്ത് യുവമോർച്ച പ്രതിഷേധം ഉണ്ടായതിനെ തുടർന്ന് സംഘർഷാവസ്ഥ ഉണ്ടായി.
വിദേശത്ത് ജോലി ചെയ്യുന്ന കോട്ടയം സ്വദേശിനിയെ വിവാഹ വാഗ്ദാനം നൽകി തിരുവല്ലയിലെ ഹോട്ടലിൽ എത്തിച്ച് ബലാത്സംഗം ചെയ്തു എന്നാണ് കേസ്. ബലാത്സംഗം അല്ലെന്നും അവിഹിതബന്ധം ആണ് എന്നുമായിരുന്നു പ്രതിഭാഗം പ്രധാനമായി ഉന്നയിച്ച വാദം. വാട്സ്ആപ്പ് ചാറ്റുകളും ശബ്ദ സന്ദേശവും പ്രതിഭാഗം കോടതിയിൽ ഹാജരാക്കിയിരുന്നു. പ്രതിഭാഗം ഹാജരാക്കിയ തെളിവുകൾ പരിഗണിച്ചും പ്രതിയുമായുള്ള തെളിവെടുപ്പുകൾ പൂർത്തിയായതും കണക്കിലെടുത്താണ് ജാമ്യം എന്ന് സൂചന. നടപടിക്രമങ്ങൾ പൂർത്തിയാക്കിയതോടെ ഇന്നു തന്നെ രാഹുലിനു പുറത്തിറങ്ങാനായി. മാവേലിക്കര സബ്ജയിലിൽ റിമാൻഡിലായിരുന്നു. കഴിഞ്ഞ പതിനൊന്നാം തീയതി രാത്രി പാലക്കാട്ടേ ഹോട്ടലിൽ നിന്ന് അതീവ രഹസ്യമായാണ് പൊലീസ് രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യുന്നത്
അതേ സമയം രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പ്രതിയായ ഒന്നാമത്തെ ബലാത്സംഗക്കേസിൽ കേസിൽ പരാമർശങ്ങളുമായി ഹൈക്കോടതി. അവിവാഹിതനായ രാഹുൽ വിവാഹിതയായ യുവതിയുമായി ഉഭയസമ്മത പ്രകാരം ലൈംഗികബന്ധത്തിൽ ഏർപ്പെട്ടതിൽ നിയമപരമായി എന്താണു തെറ്റെന്നു കോടതി ചോദിച്ചു. അതേസമയം, ബലം പ്രയോഗിച്ചതും ഗർഭഛിദ്രത്തിന് നിർബന്ധിച്ചതുമടക്കം പ്രഥമ വിവര മൊഴിയിലുള്ള (എഫ്ഐഎസ്) കാര്യങ്ങൾ ഗൗരവകരമാണെന്നും കോടതി വാക്കാൽ അഭിപ്രായപ്പെട്ടു. കേസിൽ പിന്നീട് വിധി പറയുമെന്ന് ജസ്റ്റിസ് കൗസർ എഡപ്പഗത്ത് വ്യക്തമാക്കി.രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയാണെന്നും സ്വാധീനമുള്ള വ്യക്തിയാണെന്നും പ്രോസിക്യൂഷൻ വാദിച്ചു. പരാതിക്കാരിക്കെതിരെ വ്യാപകമായ സൈബർ ആക്രമണമാണു നടക്കുന്നത്. ഇതുവരെ അക്കാര്യത്തിൽ 36 കേസുകൾ റജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിനിടെ, ആരോപിക്കപ്പെടുന്ന കുറ്റകൃത്യം നടന്നതിനു ശേഷം 2 ദിവസം പാലക്കാട് രാഹുലിനൊപ്പം പരാതിക്കാരി താമസിച്ചിരുന്നല്ലോ എന്നും കോടതി ആരാഞ്ഞു. എന്നാൽ ഇക്കാര്യത്തിൽ പരാതിക്കാരിക്കു വിശദീകരണമുണ്ടെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.