കെ.ജെ ഷൈന്‍ ടീച്ചര്‍ക്കെതിരായ സൈബർ അധിക്ഷേപ കേസില്‍ പ്രതികള്‍ സഹകരിക്കുന്നില്ലെങ്കില്‍ അറസ്റ്റ് ഉള്‍പ്പടെയുള്ള നടപടിയിലേക്ക് കടക്കാന്‍ അന്വേഷണ സംഘം. കേസിലെ ഒന്നും രണ്ടും പ്രതികളായ സികെ ഗോപാല കൃഷ്ണനോടും, കെഎം ഷാജഹാനോടും ചോദ്യം ചെയ്യലിനായി ഇന്നലെ ഹാജരാകാന്‍ നിര്‍ദേശം നല്‍കിയെങ്കിലും പ്രതികള്‍ ഹാജരായില്ല. ഒളിവിലായിരുന്ന ഒന്നാം പ്രതി സി കെ ഗോപാലകൃഷ്ണന്‍ ഇന്നലെ എറണാകുളം സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യപേക്ഷ സമര്‍പ്പിച്ചിരുന്നു. ഗോപാലകൃഷ്ണന് പിന്നാലെ ഷാജഹാനും മുന്‍കൂര്‍ ജാമ്യപേക്ഷ നല്‍കാന്‍ സാധ്യതയുണ്ടെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. അതേസമയം മൂന്നാം പ്രതി യാസറിനോട് ഇന്ന് ഹാജരാകാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. വിദേശത്തുള്ള യാസര്‍ ഹാജരായില്ലെങ്കില്‍ അന്വേഷണ സംഘം ലുക്ക് ഔട്ട് സര്‍ക്കുലര്‍ ഇറക്കും. അധിക്ഷേപ പോസ്റ്റുകളിലെ വിവരങ്ങള്‍ തേടി എറണാകുളം റൂറല്‍ സൈബര്‍ പൊലീസ് മെറ്റയ്ക്ക് കത്ത് നല്‍കിയിട്ടുണ്ട്. മെറ്റയില്‍നിന്ന് വിവരങ്ങള്‍ ലഭിക്കുന്ന മുറയ്ക്ക് അധിക്ഷേപക്കുറിപ്പുകള്‍ തയാറാക്കിയവര്‍ക്കും പ്രചരിപ്പിച്ചവര്‍ക്കുമെതിരെ തുടര്‍നടപടി സ്വീകരിക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.