പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പീഡനക്കേസിൽ പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയതിന് പ്രതിചേർക്കപ്പെട്ട കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ മുൻകൂർ ജാമ്യാപേക്ഷ നൽകി. തിരുവനന്തപുരം ജില്ലാ കോടതിയിലാണ് സന്ദീപ് വാര്യർ ജാമ്യാപേക്ഷ സമർപ്പിച്ചത്. കേസിലെ നാലാം പ്രതിയാണ് ഇദ്ദേഹം.
അതേസമയം, സമാന കുറ്റത്തിന് അറസ്റ്റിലായ ആക്ടിവിസ്റ്റ് രാഹുൽ ഈശ്വറുമായി പൊലീസ് തെളിവെടുപ്പ് നടത്തി. പരാതിക്കാരിയെ സൈബർ ഇടങ്ങളിൽ അപമാനിച്ചു എന്ന കേസിലാണ് രാഹുൽ ഈശ്വറിനെ ഇന്നലെ അറസ്റ്റ് ചെയ്തത്. തെളിവെടുപ്പിന്റെ ഭാഗമായി ഇദ്ദേഹത്തെ വീട്ടിലെത്തിച്ചു. രാഹുൽ മാങ്കൂട്ടത്തിൽ കേസിൽ ഇരയുടെ പേര് വെളിപ്പെടുത്തിയതിന് സന്ദീപ് വാര്യർക്കും രാഹുൽ ഈശ്വറിനും പുറമെ മറ്റ് രണ്ട് പേർക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.
അതിനിടെ, പീഡനക്കേസിലെ മുഖ്യപ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ ഇപ്പോഴും ഒളിവിലാണ്. ഇദ്ദേഹത്തെ കണ്ടെത്താനുള്ള പൊലീസിന്റെ ശ്രമം അഞ്ചാം ദിവസവും തുടരുകയാണ്. രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷയിലും കോടതി ഉടൻ വിധി പറയും. കേസിലെ രണ്ടാം പ്രതിയായ ജോബി ജോസഫിനെക്കുറിച്ചും പൊലീസിന് ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ല. ഇയാളുടെ സുഹൃത്തുക്കളെയും ബന്ധുക്കളെയും കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.