തിരുവനന്തപുരം: പുതുപ്പള്ളിയില്‍ സഹതാപമല്ല രാഷ്ട്രീയമായിരിക്കും ചര്‍ച്ച ചെയ്യുകയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. വികസനത്തെ തുരങ്കംവയ്ക്കുന്ന പ്രതിപക്ഷത്തെ തുറന്നുകാട്ടുമെന്ന് എം.വി.ഗോവിന്ദന്‍ പറഞ്ഞു.
പുതുപ്പള്ളിയിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് അനുകൂല സാഹചര്യമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസും പറഞ്ഞു. പുതുപ്പള്ളി മണ്ഡലത്തിന്‍റെ ചുമതലയുള്ള വി.എന്‍.വാസവന്‍ എകെജി സെന്‍ററിലെത്തി എം.വി ഗോവിന്ദനുമായി ചര്‍ച്ച നടത്തി. പുതുപ്പള്ളി രാഷ്ട്രീയമായി ഇടുതുമുന്നണിക്ക് അനുകൂലമായ മണ്ഡലമാണെന്ന് മന്ത്രി വിഎന്‍ വാസവന്‍ പറഞ്ഞു. എട്ട് പഞ്ചായത്തില്‍ ആറ് പഞ്ചായത്തും എല്‍ഡിഎഫിനൊപ്പമാണ്. വലിയ രാഷ്ട്രീയ അടിത്തറ ഉണ്ട്. ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടതിന് പിന്നാലെ നടന്ന തെരഞ്ഞടുപ്പില്‍ സഹതാപതരംഗം ഉണ്ടാകുമെന്ന് കോണ്‍ഗ്രസ് പറഞ്ഞപ്പോള്‍ കോട്ടയം ഇടതുമുന്നണിക്കൊപ്പമായിരുന്നെന്ന് ഓര്‍ക്കണമെന്ന് വാസവന്‍ പറഞ്ഞു.
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ വന്‍ഭൂരിപക്ഷം ഉറപ്പെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞു. ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മകള്‍ പുതുപ്പള്ളിക്കാര്‍ക്ക് ഉണ്ട്. ഇടതുസര്‍ക്കാരിനെ ഒന്നുകൂടി തുറന്നുകാട്ടാനുള്ള അവസരമാണിതെന്നും സതീശന്‍ പ്രതികരിച്ചു. സർവകാല റെക്കോർഡ് ഭൂരിപക്ഷം ഉണ്ടാകുമെന്നും സ്ഥാനാര്‍ഥിയെ ഇന്നുതന്നെ പ്രഖ്യാപിക്കാന്‍ ശ്രമമെന്നും രമേശ് ചെന്നിത്തലയും പറഞ്ഞു.