നികുതി വെട്ടിച്ച് ആഡംബര വാഹനങ്ങൾ കടത്തിയതുമായി ബന്ധപ്പെട്ട് "ഓപ്പറേഷൻ നുങ്കൂർ" എന്ന പേരിൽ കസ്റ്റംസ് നടത്തിയ വ്യാപക പരിശോധനയിൽ നടൻ പ്രിഥ്വിരാജ് സുകുമാരൻ്റെയും ദുൽഖർ സൽമാൻ്റെയും വീടുകളിലും വിവിധ വ്യവസായികളുടെ സ്ഥാപനങ്ങളിലും റെയ്ഡ് നടന്നു. റെയ്ഡിൻ്റെ ഭാഗമായി കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിന്നായി 11 വാഹനങ്ങൾ കസ്റ്റംസ് പിടിച്ചെടുത്തു.
കേരളത്തിലെ കൊച്ചി, തൃശൂർ, കോഴിക്കോട്, മലപ്പുറം, തിരുവനന്തപുരം ഉൾപ്പെടെ 30-ഓളം സ്ഥലങ്ങളിലാണ് കസ്റ്റംസ് പരിശോധന നടത്തിയത്. ആറ് സെർച്ച് വാറൻ്റുകളാണ് പുറപ്പെടുവിച്ചത്. നികുതി ഭാരം കുറയ്ക്കുന്നതിനായി ഭൂട്ടാൻ സൈന്യം ഉപേക്ഷിച്ച വാഹനങ്ങൾ ഹിമാചൽ പ്രദേശിലും പുതുച്ചേരിയിലും രജിസ്റ്റർ ചെയ്ത് കേരളത്തിലേക്ക് കടത്തിയതുമായി ബന്ധപ്പെട്ടാണ് അന്വേഷണം. ഈ വാഹന ഇടപാടുകളിൽ വൻതോതിലുള്ള നികുതി വെട്ടിപ്പ് നടന്നതായി കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്.
മുക്കത്തെ രണ്ട് ഷോറൂമുകളിലും കോഴിക്കോട് തൊണ്ടയാടിലുള്ള ഒരു ഷോറൂമിലും കസ്റ്റംസിൻ്റെ നേതൃത്വത്തിൽ പരിശോധന നടന്നു. തൊണ്ടയാടിലെ ഒരു കാർ ഷോറൂമിൽ നിന്ന് പ്രാഡോ വാഹനത്തിൻ്റെ രേഖകൾ സംബന്ധിച്ച് സംശയങ്ങൾ ഉയർന്നതിനെ തുടർന്ന് ഉടമകൾ രേഖകൾ ഹാജരാക്കി. ഈ വാഹനങ്ങൾ കേരളത്തിൽ രജിസ്ട്രേഷൻ മാറ്റിയോ എന്നും കസ്റ്റംസ് അന്വേഷിക്കുന്നുണ്ട്.
രാജ്യത്തേക്ക് ഏകദേശം 198 ഓളം കാറുകൾ കടത്തിയതായാണ് വിവരം. കേരളത്തിൽ ഏകദേശം 40 ലക്ഷം രൂപയോളം വിലവരുന്ന വാഹനങ്ങളാണ് പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നത്. ഒരു വീട്ടിൽ നിന്ന് യാദൃശ്ചികമായി ഒരു വാഹനം പിടികൂടിയതും കൗതുകകരമായ സംഭവമായി. കസ്റ്റംസ് പരിശോധന തുടരുമെന്നും വരും മണിക്കൂറുകളിൽ കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്നും അറിയിച്ചു.