Share this Article
News Malayalam 24x7
റഷ്യ- യുക്രൈന്‍ യുദ്ധം; സമാധാന കരാര്‍ അംഗീകരിച്ച് യുക്രൈന്‍
Ukraine Accepts US Peace Plan

ലോകത്തെ മുൾമുനയിൽ നിർത്തി മൂന്ന് വർഷമായി തുടരുന്ന റഷ്യ-യുക്രൈൻ യുദ്ധത്തിന് അന്ത്യമാകുന്നു. യുദ്ധം അവസാനിപ്പിക്കാനായി അമേരിക്ക മുന്നോട്ടുവെച്ച സമാധാന കരാർ യുക്രൈൻ അംഗീകരിച്ചതായി റിപ്പോർട്ട്. യുക്രൈൻ പ്രസിഡന്റ് വ്ളാഡിമിർ സെലൻസ്കിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

അമേരിക്കൻ നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള സമാധാന നീക്കങ്ങൾക്കാണ് ഇപ്പോൾ ഫലം കണ്ടിരിക്കുന്നത്. 28 നിർദ്ദേശങ്ങൾ അടങ്ങിയ സമാധാന പദ്ധതിയാണ് അമേരിക്ക തയ്യാറാക്കിയത്. കഴിഞ്ഞയാഴ്ച ജനീവയിൽ നടന്ന മാരത്തൺ ചർച്ചകൾക്കൊടുവിലാണ് കരാറിന് അന്തിമ രൂപമായത്. സമാധാന നീക്കങ്ങളിൽ വലിയ പുരോഗതി ഉണ്ടായെന്നും, ചെറിയ ചില കാര്യങ്ങളിൽ മാത്രമാണ് ഇനി വ്യക്തത വരാനുള്ളതെന്നും വൈറ്റ് ഹൗസ് വൃത്തങ്ങൾ അറിയിച്ചു.


യുദ്ധം എത്രയും വേഗം അവസാനിപ്പിക്കാൻ അമേരിക്കയുമായുള്ള സഹകരണം തുടരുമെന്ന് സെലൻസ്കി വ്യക്തമാക്കി. അമേരിക്കൻ സമാധാന പദ്ധതി അംഗീകരിക്കാൻ യുക്രൈന് മേൽ സമ്മർദ്ദമുണ്ടായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. കരാർ യുക്രൈൻ അംഗീകരിച്ച സാഹചര്യത്തിൽ, ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് മോസ്കോയിലെത്തി റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തും. റഷ്യ കൂടി അനുകൂല നിലപാട് സ്വീകരിക്കുന്നതോടെ യുദ്ധത്തിന് പൂർണ്ണ വിരാമമാകും.


അതേസമയം, ഒമ്പത് മാസത്തിനിടെ എട്ട് യുദ്ധങ്ങൾ താൻ അവസാനിപ്പിച്ചുവെന്ന് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടു. വരും ദിവസങ്ങളിൽ സെലൻസ്കി അമേരിക്കയിലെത്തി ട്രംപുമായി നേരിട്ട് കൂടിക്കാഴ്ച നടത്തുമെന്നും വിവരമുണ്ട്. 25,000-ത്തോളം സൈനികർ കൊല്ലപ്പെടുകയും നിരവധിപ്പേർക്ക് പരിക്കേൽക്കുകയും ചെയ്ത യുദ്ധം അവസാനിക്കുന്നത് ലോകരാജ്യങ്ങൾക്ക് വലിയ ആശ്വാസമാണ് നൽകുന്നത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories