തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കവർച്ച കേസില്‍ ഒരു മുന്‍ ഉദ്യോഗസ്ഥന്‍ കൂടി അറസ്റ്റില്‍. മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍ എസ് ശ്രീകുമാര്‍ അറസ്റ്റില്‍. മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ശ്രീകുമാറിനെയാണ് എസ്‌ഐടി അറസ്റ്റ് ചെയ്തത്. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത് പിന്നാലെയാണ് അന്വേഷണ സംഘത്തിന്റെ നടപടി.
ശബരിമലയില്‍നിന്നു സ്വര്‍ണപ്പാളി പുറത്തേക്കു കൊണ്ടുപോകുമ്പോഴും തിരികെ കൊണ്ടുവരുമ്പോഴും ശ്രീകുമാര്‍ ആയിരുന്നു അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍.ഉദ്യോഗസ്ഥനെന്ന നിലയില്‍ മേല്‍ത്തട്ടില്‍ നിന്നുളള നിര്‍ദേശം അനുസരിച്ച് ഫയല്‍ നീക്കുകമാത്രമാണ് ചെയ്തതെന്നായിരുന്നു ശ്രീകുമാറിന്റെ വാദം. 2019ല്‍ ദേവസ്വം കമ്മീഷണറായിരുന്ന വാസു നല്‍കിയ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് കട്ടിളപ്പാളിയിലെ സ്വര്‍ണം ചെമ്പാണെന്ന് രേഖപ്പെടുത്തിയതെന്നാണ് എസ്‌ഐടിയുടെ കണ്ടെത്തല്‍. മുരാരി ബാബു നല്‍കിയ കത്ത് ഉചിതമായ തീരുമാനമെടുക്കുന്നതിന് ബോര്‍ഡിന് കൈമാറുക മാത്രമാണ് ചെയ്തതെന്നും താന്‍ വിരമിച്ചതിനുശേഷമാണ് പാളികള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറിയതെന്നുമായിരുന്നു എന്‍ വാസുവിന്റെ വാദം.ശ്രീകുമാറിന്റെ ജാമ്യഹര്‍ജി നേരത്തേ ഹൈക്കോടതി തള്ളിയിരുന്നു. ഇന്ന് എസ്ഐടി ഓഫിസിലേക്കു വിളിച്ചു വരുത്തി ചോദ്യം ചെയ്തതിനു ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.