Share this Article
News Malayalam 24x7
മാങ്കൂട്ടത്തിൽ കുടുങ്ങി, ലൈംഗിക പീഡന പരാതിയിൽ കേസ്
Rahul Mamkootathil

ലൈംഗിക പീഡന പരാതിയിൽ പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഗുരുതര വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തു. തിരുവനന്തപുരം വലിയമല പൊലീസാണ് എം.എൽ.എയ്‌ക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ജാമ്യം ലഭിക്കാത്ത വകുപ്പുകളാണ് രാഹുലിനെതിരെ ചുമത്തിയിട്ടുള്ളത്. വിവാഹവാഗ്ദാനം നൽകി പീഡിപ്പിക്കൽ, നിർബന്ധിത ഗർഭഛിദ്രം തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് രാഹുലിനെതിരെ ചുമത്തിയിട്ടുള്ളതെന്നും ജീവപര്യന്തം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണിവയെന്നും പൊലീസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നു. തിരുവനന്തപുരം റൂറൽ എസ്.പിക്കാണ് കേസിന്റെ അന്വേഷണ ചുമതല നൽകിയിരിക്കുന്നത്.

പരാതിക്കാരിയായ യുവതി ഇന്നലെ മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നൽകിയതിനെത്തുടർന്നാണ് നടപടി. പരാതിയോടൊപ്പം വാട്ട്‌സ്ആപ്പ് ചാറ്റുകൾ, ഓഡിയോ ക്ലിപ്പുകൾ എന്നിവയുൾപ്പെടെയുള്ള തെളിവുകൾ യുവതി കൈമാറിയിരുന്നു. രാഹുൽ പ്രലോഭിപ്പിച്ച് പീഡിപ്പിച്ചെന്നും ഗർഭഛിദ്രത്തിന് വിധേയയാക്കിയെന്നും യുവതിയുടെ മൊഴിയിൽ പറയുന്നു. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്. വരും ദിവസങ്ങളിൽ മജിസ്‌ട്രേറ്റിന് മുൻപാകെ അതിജീവിതയുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ പോലീസ് അപേക്ഷ നൽകും. കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറാനും സാധ്യതയുണ്ട്.


അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ ഒഴിവാക്കുന്നതിനായി രാഹുൽ മാങ്കൂട്ടത്തിൽ മുൻകൂർ ജാമ്യത്തിന് ശ്രമം തുടങ്ങിയതായാണ് വിവരം. തിരുവനന്തപുരം സെഷൻസ് കോടതിയിലോ ഹൈക്കോടതിയിലോ ഹർജി നൽകാനാണ് നീക്കം. ഇതിനായി കൊച്ചിയിലെ അഭിഭാഷകരുമായി രാഹുൽ ചർച്ച നടത്തിയതായും സൂചനയുണ്ട്. അതേസമയം, കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ പ്രതികരണവുമായി രാഹുൽ രംഗത്തെത്തി. താൻ കുറ്റം ചെയ്തിട്ടില്ലെന്നും നിയമപരമായി ഇതിനെ നേരിടുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. സത്യം ജയിക്കുമെന്നും കോടതിയിലും ജനങ്ങൾക്ക് മുൻപിലും നിരപരാധിത്വം തെളിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.


ഏതാനും മാസങ്ങൾക്ക് മുൻപ് ഉയർന്ന ഈ ആരോപണത്തെത്തുടർന്ന് പാർട്ടിയിൽ നിന്ന് രാഹുൽ വിട്ടുനിന്നിരുന്നുവെങ്കിലും പാലക്കാട് ഉപതിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ വീണ്ടും സജീവമായിരുന്നു. കെ. സുധാകരൻ ഉൾപ്പെടെയുള്ള നേതാക്കൾ രാഹുലിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നുവെങ്കിലും, ഇപ്പോൾ കേസ് രജിസ്റ്റർ ചെയ്തതോടെ കോൺഗ്രസ് നേതൃത്വവും പ്രതിരോധത്തിലായിരിക്കുകയാണ്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories