ലോകകപ്പ് ജേതാക്കളായ അർജൻ്റീന ഫുട്ബോൾ ടീം നവംബർ 10 മുതൽ 18 വരെ കേരളത്തിൽ സൗഹൃദ മത്സരം കളിക്കാനെത്തുമെന്ന് സ്ഥിരീകരിച്ചതോടെ, ടീം മാനേജർ ഹെക്ടർ ഡാനിയേൽ ഇന്ന് കൊച്ചിയിലെത്തി. ഉച്ചയ്ക്ക് 12 മണിയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ അദ്ദേഹം കായികമന്ത്രി വി. അബ്ദുറഹ്‌മാനുമായും റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി എം.ഡി. ആൻ്റോ അഗസ്റ്റിൻ ഉൾപ്പെടെയുള്ള സ്പോൺസർമാരുമായും ചർച്ച നടത്തും.
കൊച്ചിയിലെ കലൂർ ജവഹർലാൽ നെഹ്റു ഇൻ്റർനാഷണൽ സ്റ്റേഡിയത്തിലായിരിക്കും മത്സരം നടക്കുക. സ്റ്റേഡിയത്തിലെ സുരക്ഷാ ക്രമീകരണങ്ങളും മറ്റ് സൗകര്യങ്ങളും വിലയിരുത്തുക എന്നതാണ് ടീം മാനേജരുടെ സന്ദർശനത്തിൻ്റെ പ്രധാന ലക്ഷ്യം. 40,000 കാണികളെ ഉൾക്കൊള്ളാൻ ശേഷിയുള്ളതും ഫിഫ നിലവാരത്തിലുള്ളതുമായ സ്റ്റേഡിയമാണ് കലൂരിലേത്. 2017-ലെ ഫിഫ അണ്ടർ-17 ലോകകപ്പിന് വേദിയായ ഈ സ്റ്റേഡിയം കേരള ബ്ലാസ്റ്റേഴ്സിൻ്റെ ഹോം ഗ്രൗണ്ട് കൂടിയാണ്.
കായിക മന്ത്രി വി. അബ്ദുറഹ്‌മാൻ നേരത്തെ അർജൻ്റീന ഫുട്ബോൾ അസോസിയേഷൻ (എഎഫ്എ) ഉദ്യോഗസ്ഥരുമായി സ്പെയിനിൽ ചർച്ചകൾ നടത്തിയിരുന്നു. ലയണൽ മെസ്സി ഉൾപ്പെടെയുള്ള ലോകകപ്പ് ജേതാക്കളായ ടീം കേരളത്തിലെത്തുമെന്ന് അദ്ദേഹം ഉറപ്പ് നൽകിയിട്ടുണ്ട്. നവംബറിലെ ഫിഫ ഇൻ്റർനാഷണൽ വിൻഡോയിലാണ് മത്സരം നിശ്ചയിച്ചിരിക്കുന്നത്. മെസ്സിയുടെ കേരള സന്ദർശനത്തെക്കുറിച്ചുള്ള അന്തിമ തീരുമാനങ്ങൾ ഇന്നത്തെ ചർച്ചകൾക്ക് ശേഷം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.