Share this Article
News Malayalam 24x7
കോൺഗ്രസിന് 29.17%, സി പി ഐ എം - 27.16%; ബിജെപി 20% കടന്നത് തിരുവനന്തപുരത്ത് മാത്രം, തദ്ദേശത്തിലെ യഥാർത്ഥ കണക്ക് പുറത്ത്
വെബ് ടീം
posted on 22-12-2025
1 min read
VOTING PERCENTAGE

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ പാർട്ടികൾക്ക് ലഭിച്ച വോട്ട് വിഹിതത്തിന്‍റെ യഥാർത്ഥ കണക്ക് പുറത്ത്. തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട ഔദ്യോഗിക കണക്ക് പ്രകാരം കോൺഗ്രസ്സും സിപി ഐ എമ്മും തമ്മിൽ മൂന്ന് ശതമാനത്തിന്റെ വ്യത്യാസം ഉള്ളു. അതേ സമയം  ബി ജെ പിയാകട്ടെ  14 ശതമാനം പോലും വോട്ട് നേടിയിട്ടില്ല. കോൺഗ്രസ് 8 ജില്ലകളിൽ 30 ശതമാനത്തിലേറെ വോട്ട് നേടിയപ്പോൾ, സി പി ഐ എമ്മിന് 2 ജില്ലകളിൽ മാത്രമാണ് ഈ നേട്ടം സ്വന്തമാക്കാനായത്. ബി ജെ പിയാകട്ടെ ഒരു ജില്ലയിൽ പോലും 30 ശതമാനം വോട്ട് നേടിയിട്ടില്ല. ബി ജെ പി 20 ശതമാനത്തിലേറെ വോട്ട് വിഹിതം സ്വന്തമാക്കിയ ഒരൊറ്റ ജില്ല മാത്രമാണുള്ളത്. അതാകട്ടെ ചരിത്ര വിജയം നേടിയ തലസ്ഥാന ജില്ലയിലാണ്. തിരുവനന്തപുരം കോർപ്പറേഷനിൽ 50 സീറ്റ് നേടിയതാണ് ജില്ലയിൽ ബി ജെ പിക്ക് നേട്ടമായത്. സി പി ഐ എമ്മിന് 30 ശതമാനത്തിന് മുകളിൽ വോട്ട് ലഭിച്ചത് കണ്ണൂർ, പാലക്കാട് ജില്ലകളിലാണ്. കോൺഗ്രസിനാകട്ടെ തൃശ്ശൂർ മുതൽ തിരുവനന്തപുരം വരെയുള്ള 8 ജില്ലകളിലാണ് ഈ നേട്ടം സ്വന്തമായത്. വടക്കൻ ജില്ലകളിൽ വലിയ മുന്നേറ്റമുണ്ടാക്കാൻ കോൺഗ്രസിന് സാധിച്ചെങ്കിലും വോട്ട് വിഹിതം 30 ശതമാനം കടന്നിട്ടില്ല. മലപ്പുറത്തടക്കം യു ഡി എഫ് വൻ വിജയം നേടിയെങ്കിലും ജില്ലയിൽ മുസ്ലിം ലീഗിനാണ് വലിയ നേട്ടം. സംസ്ഥാനത്തെ മൊത്തം കണക്ക് പരിശോധിക്കുമ്പോൾ ലീഗിന് ആകെ ലഭിച്ചത് 9.77 ശതമാനം വോട്ട് വിഹിതമാണ്.

പാർട്ടികൾക്ക് കിട്ടിയ വോട്ട് വിഹിതം

കോൺഗ്രസ് - 29.17%

സി പി ഐ എം - 27.16%

ബി ജെ പി - 14.76%

മുസ്ലിം ലീഗ് - 9.77%

സി പി ഐ - 5.58%


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories