Share this Article
Union Budget
അടിയന്തരാവസ്ഥയ്ക്ക് ഇന്ന് അമ്പതാണ്ട്
indira gandhi

ഇന്ത്യന്‍ ജനാധിപത്യത്തിന് മേല്‍ കരിനിഴല്‍ വീഴ്ത്തിയ അടിയന്തരാവസ്ഥയ്ക്ക് ഇന്ന് അമ്പതാണ്ട് തികയുകാണ്. സ്വാതന്ത്രാനന്തര ഇന്ത്യയുടെ രാഷ്ട്രീയ ഗതിയെ രണ്ടായി തിരിച്ച അടിയന്തരാവസ്ഥ. കേന്ദ്രീകൃത അധികാരത്തിന് ഏകാധിപത്യമെന്നുകൂടി അര്‍ത്ഥമാകുമെന്ന് ലോകം കണ്ട അടിയന്തരാവസ്ഥ.

ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തിലെ കറുത്ത ഏട്.  അടിയന്തരാവസ്ഥക്കാലത്തെ മറ്റെങ്ങനെയാണ് വിശേഷിപ്പിക്കേണ്ടത്. ഒരര്‍ധരാത്രിക്ക് സ്വാതന്ത്രത്തിന്റെ വെളിച്ചത്തിലേക്ക് മിഴി തുറന്ന രാജ്യത്തെ, സ്വാതന്ത്രത്തിന്റെ മുപ്പത് വര്‍ഷങ്ങള്‍ക്കിപ്പുറം മറ്റൊരു അര്‍ധരാത്രിയില്‍ അന്നത്തെ രാഷ്ട്രപതി ഫക്രുദ്ദീന്‍ അലി അഹമ്മദ് ഒരൊറ്റ ഒപ്പുകൊണ്ട് ഇരുട്ടിലേക്ക് തള്ളിയിട്ടു. ഇന്ത്യയുടെ ഉരുക്കുവനിത ഇന്ദിരാഗാന്ധി രാജ്യത്തെ കിരാത നിയമത്തിലേക്ക് തള്ളിയിട്ട 21 മാസങ്ങള്‍. 1971 ലെ തെരഞ്ഞെടുപ്പില്‍ റായ് ബറേലിയില്‍ ഇന്ദിരാ ഗാന്ധിയുടെ എതിര്‍ സ്ഥാനാര്‍ഥിയായിരുന്ന രാജ് നാരായണ്‍ നല്‍കിയ ഹര്‍ജിയായിരുന്നു അടിയന്തരാവസ്ഥയിലേക്ക് ഇന്ദിരക്ക് വഴിവെട്ടിയത്. 1975 ജൂണ്‍ 12ന് അലഹബാദ് ഹൈക്കോടതി ഇന്ദിരാഗാന്ധിയുടെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് അസാധുവാക്കുകയായിരുന്നു.

ഇന്ദിര പ്രധാനമന്ത്രിയായി തുടരാന്‍ അര്‍ഹയല്ലെന്ന് കോടതി വിധിച്ചു. ആറ് വര്‍ഷത്തേക്ക് അവരെ ലോക്സഭയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളില്‍ നിന്നും അയോഗ്യയാക്കി വിധി പുറപ്പെടുവിച്ചു. ഇതിനെതിരെ സുപ്രിം കോടതിയില്‍ അപ്പീല്‍ നല്‍കിയെങ്കിലും അവിടെയും തിരിച്ചടിയുണ്ടായി.1975 ജൂണ്‍ 24 ന് മലയാളിയായ ജസ്റ്റിസ് കൃഷ്ണയ്യറുടെ ബെഞ്ചിന്റെ ഇടക്കാല വിധി ഇന്ദിരയുടെ അംഗത്വം റദ്ദാക്കിയ ഹൈക്കോടതി വിധി ശരിവെച്ചു. ബദല്‍ സംവിധാനം ഒരുക്കുന്നതുവരെ പ്രധാനമന്ത്രിയായി തുടരാമെന്നും ഉത്തരവിട്ടു. പ്രതിപക്ഷപാര്‍ട്ടികള്‍ നടത്തിയ പ്രതിഷേധം രാജ്യത്തെ ക്രമസമാധാന നില തകര്‍ത്തവെന്ന് ആരോപിച്ച് ഇന്ദിര അന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

ഭരണഘടനയുടെ 352ആം വകുപ്പിന്റെ ഒന്നാം ഉപവകുപ്പ് പ്രകാരം രാജ്യത്ത് അടിയന്തരാവസ്ഥ നിലവില്‍ വന്നു. മൗലികാവകാശങ്ങള്‍, മാധ്യമസ്വാതന്ത്ര്യവുമെല്ലാം റദ്ദാക്കിയ ഇരുണ്ട കാലമായിരുന്നു  21 മാസക്കാലം ഇന്ത്യയെ കാത്തിരുന്നത്. അടിയന്തരാവസ്ഥ പിന്‍വലിച്ച് 1977 ജനുവരി 18ന് ഇന്ദിര ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. എന്നാല്‍ 635 ദിനങ്ങളുടെ കയ്പ് ബാലറ്റില്‍ വോട്ടായി വീണു. ഇന്ദിരയും കോണ്‍ഗ്രസ് പാര്‍ട്ടിയും 153 സീറ്റിലൊതുങ്ങി പരാജയത്തിന്റെ കയ്പ് കുടിച്ചു. ജനത പാര്‍ട്ടി ജയിച്ചു. റായ്ബറേലിയില്‍ ഇന്ദിരാഗാന്ധി രാജ് നരായണിനോടും സഞ്ജയ് ഗാന്ധി അമേഠിയില്‍ രവീന്ദ്ര പ്രതാപ് സിംഗിനോടും പരാജയപ്പെട്ടു. അടിയന്തരാവസ്ഥയ്ക്ക് കുടപിടിച്ചവരെയെല്ലാം ജനം തോല്‍പ്പിച്ചു. 1977 മാര്‍ച്ച് 24ന് മൊറാര്‍ജി ദേശായി ആദ്യ കോണ്‍ഗ്രസ് ഇതര പ്രധാനമന്ത്രിയായി. അടിയന്തരാവസ്ഥയ്ക്ക് അമ്പത് വയസാണിന്ന്. ഏകാധിപത്യവും വ്യക്തി കേന്ദ്രീകൃത രാഷ്ട്രീയത്തിനും ഒരേ മുഖമാണെന്ന് ഓര്‍മിപ്പിക്കാന്‍ ഇന്ത്യക്ക് മുന്നില്‍ ആ 635 ദിവസങ്ങളുടെ കരിപിടിച്ച ഓര്‍മകളുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories