Share this Article
News Malayalam 24x7
അമീബിക് മസ്തിഷ്‌ക ജ്വരം; ഒരാള്‍ക്കൂടി മരിച്ചു
Amoebic Meningoencephalitis: Another Death Reported

സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരാൾ കൂടി മരിച്ചു. മലപ്പുറം ചേലമ്പ്ര സ്വദേശിയായ ഷാജി (47) ആണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. ഇതോടെ, ഈ മാസത്തിനിടെ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം ആറായി.


കണ്ണൂരിൽ വെൽഡിംഗ് ജോലി ചെയ്തുവരികയായിരുന്നു ഷാജി. ഇദ്ദേഹത്തിന് എവിടെ നിന്നാണ് രോഗം ബാധിച്ചത് എന്നതിനെക്കുറിച്ച് ആരോഗ്യവകുപ്പിന് ഇതുവരെ വ്യക്തമായ വിവരങ്ങൾ ലഭിച്ചിട്ടില്ല. കണ്ണൂരിലെ ഇദ്ദേഹം താമസിച്ചിരുന്ന സ്ഥലങ്ങളിലും ജോലി ചെയ്തിരുന്ന സ്ഥലങ്ങളിലും കുളങ്ങളിലും മറ്റ് ജലസ്രോതസ്സുകളിലും നിന്നുള്ള വെള്ളം പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. പരിശോധനാ ഫലം ലഭിച്ചതിന് ശേഷമേ രോഗത്തിൻ്റെ ഉറവിടം കണ്ടെത്താൻ സാധിക്കൂ. 


നിലവിൽ, അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് പത്ത് പേർ ചികിത്സയിലുണ്ട്. ഇതിൽ ഒൻപത് പേർ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും ഒരാൾ മറ്റൊരു സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. രാമനാട്ടുകര സ്വദേശിയായ ഒരാൾക്കാണ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ളത്. കഴിഞ്ഞ ദിവസം 10 വയസ്സുള്ള ഒരു കുട്ടിയുടെ നില അതീവ ഗുരുതരാവസ്ഥയിലാണെന്ന് റിപ്പോർട്ട് ചെയ്തിരുന്നു. 


രോഗം അതിവേഗം തലച്ചോറിനെ ബാധിക്കുകയും മരണം സംഭവിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് വലിയ ആശങ്കയിലാണ്. എങ്കിലും, രോഗം ഭേദമായ രണ്ട് കുട്ടികൾ ആശുപത്രി വിട്ടത് ആശ്വാസകരമാണ്.


മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ മൂന്ന് ജില്ലകളിൽ നിന്നുള്ള ആളുകൾക്കാണ് നിലവിൽ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ക്ലോറിനേഷൻ അടക്കമുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ആരോഗ്യവകുപ്പ് ഊർജ്ജിതമാക്കിയിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories