മെൽബൺ: ഓസ്ട്രേലിയൻ മന്ത്രിസഭയിൽ ആദ്യമായി ഒരു മലയാളി അംഗം ഇടം പിടിച്ചു. പത്തനംതിട്ട സ്വദേശിയായ ജിൻസൺ ആന്‍റോ ചാൾസാണ് പുതിയ മന്ത്രിസഭയിൽ ഇടം നേടിയിരിക്കുന്നത്.
നോർത്തേൺ ടെറിറ്ററി സംസ്ഥാന പാർലമെന്‍റ് തിരഞ്ഞെടുപ്പിൽ വിജയിച്ച ഇദ്ദേഹത്തിന് കായികം, കല, സംസ്കാരം, യുവജനക്ഷേമം എന്നീ വകുപ്പുകളുടെ ചുമതലയാണ് ലഭിച്ചിരിക്കുന്നത്. ആദ്യഘട്ടത്തില്‍ പ്രഖ്യാപിച്ച എട്ടംഗമന്ത്രിസഭയിലാണ് ജിൻസണും ഇടം നേടിയത്.
ലേബർ പാർട്ടി ടിക്കറ്റിലാണ് ജിൻസൺ മത്സരിച്ചു വിജയിച്ചത്. 2011-ൽ നഴ്സിങ് ജോലിക്കായി ഓസ്ട്രേലിയയിലെത്തിയ ഇദ്ദേഹം, നോർത്ത് ടെറിറ്ററി സർക്കാരിന്‍റെ ടോപ്പ് എൻഡ് മെന്‍റൽ ഹെൽത്തിലെ ഡയറക്ടറായും ചാൾസ് ഡാർവിൻ യൂണിവേഴ്സിറ്റിയിൽ ലക്ചററായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഓസ്ട്രേലിയയിലെ മറ്റു സംസ്ഥാനങ്ങളിലും മലയാളികൾ മത്സരിച്ചിരുന്നെങ്കിലും നോർത്തേൺ ടെറിറ്ററിയിൽ നിന്ന് ജിൻസൺ ചാൾസ് മാത്രമാണ് വിജയിച്ചത്. ആന്‍റോ ആന്‍റണി എം.പിയുടെ സഹോദരപുത്രനാണ് ജിൻസൺ