Share this Article
News Malayalam 24x7
ശബരിമല ക്ഷേത്രത്തിന് മുകളില്‍ ഹെലികോപ്റ്റര്‍ പറത്തിയ സംഭവ; ഉദ്യോഗസ്ഥനെതിരെ അച്ചടക്കനടപടി
 Disciplinary Action Against Coast Guard Pilot for Flying Over Temple

അതിസുരക്ഷാ മേഖലയായ ശബരിമല ക്ഷേത്രത്തിന് മുകളിൽ ചട്ടങ്ങൾ ലംഘിച്ച് ഹെലികോപ്റ്റർ പറത്തിയ സംഭവത്തിൽ കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥനെതിരെ അച്ചടക്ക നടപടി. നെടുമ്പാശ്ശേരി കോസ്റ്റ് ഗാർഡ് യൂണിറ്റിലെ ഉദ്യോഗസ്ഥനെയാണ് പദവിയിൽ നിന്നും നീക്കം ചെയ്തത്. ഹെലികോപ്റ്റർ പൈലറ്റായ ഇയാളെ കൊച്ചിയിലെ കോസ്റ്റ് ഗാർഡ് ആസ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്.

കഴിഞ്ഞ മാസം 23-നാണ് ശബരിമല സന്നിധാനത്തിന് മുകളിലൂടെ കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ താഴ്ന്നു പറന്നത്. പൈലറ്റും സഹപൈലറ്റും ഉൾപ്പെടെ മൂന്ന് പേരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. സന്നിധാനത്തെ അയ്യപ്പനെ തൊഴുത് വന്ദിക്കുന്നതിനായി ഹെലികോപ്റ്റർ മനഃപൂർവ്വം താഴ്ത്തി പറപ്പിക്കുകയായിരുന്നു എന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.


ശബരിമല ക്ഷേത്രവും പരിസരവും അതിസുരക്ഷാ മേഖലയിൽ ഉൾപ്പെടുന്നതാണ്. ഇവിടെ ഡ്രോണുകൾക്കും വിമാനങ്ങൾക്കും കർശന നിയന്ത്രണങ്ങളുണ്ട്. ഈ നിയമങ്ങൾ കാറ്റിൽ പറത്തിയാണ് കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥൻ ഹെലികോപ്റ്റർ പറത്തിയത്. സംഭവം വിവാദമായതോടെ വലിയ സുരക്ഷാ വീഴ്ചയായാണ് സംസ്ഥാന പോലീസും മറ്റ് ഏജൻസികളും ഇതിനെ വിലയിരുത്തിയത്. ഇതേത്തുടർന്ന് നടത്തിയ ആഭ്യന്തര അന്വേഷണത്തിനൊടുവിലാണ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കാൻ തീരുമാനിച്ചത്.


സംഭവത്തിൽ കൂടുതൽ അന്വേഷണങ്ങൾ നടക്കുകയാണെന്നും സുരക്ഷാ പ്രോട്ടോക്കോളുകൾ ലംഘിക്കുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ ഉണ്ടാകുമെന്നും അധികൃതർ വ്യക്തമാക്കി. പവിത്രമായ ക്ഷേത്രത്തിന് മുകളിൽ ഇത്തരത്തിൽ ഹെലികോപ്റ്റർ പറത്തിയത് ഭക്തർക്കിടയിലും വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories