ന്യൂഡൽഹി:പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദത്തെക്കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്തണമെന്ന് നിർദ്ദേശിച്ച കേന്ദ്ര വിവരാവകാശ കമ്മീഷന്റെ (സിഐസി) ഉത്തരവ് ഡൽഹി ഹൈക്കോടതി റദ്ദാക്കി. 2017ൽ വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷ പ്രകാരം 1978ൽ ഡൽഹി സർവകലാശാലയിൽ പഠിച്ച വിദ്യാർഥികളുടെ വിവരങ്ങൾ പരിശോധിക്കണമെന്ന കേന്ദ്ര ഇൻഫർമേഷൻ കമ്മിഷന്റെ (സിഐസി) ഉത്തരവാണ് ഹൈക്കോടതി റദ്ദാക്കിയത്. സിഐസിയുടെ ഉത്തരവിനെതിരെ ഡൽഹി സർവകലാശാലയാണ് ഹൈക്കോടതിയെ സമീപിച്ചത്.സിഐസി ഉത്തരവ് റദ്ദാക്കുന്നതായി ഹൈക്കോടതി ജഡ്ജി സച്ചിൻ ദത്ത ഉത്തരവിട്ടു.
1978ൽ ഡൽഹി സർവകലാശാലയിൽനിന്ന് പൊളിറ്റിക്കൽ സയൻസിൽ ബിരുദം നേടിയെന്നാണ് തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ മോദി വ്യക്തമാക്കിയിട്ടുള്ളത്. തുടർന്ന് നീരജ് ശർമയെന്നയാൾ മോദിയുടെ ബിരുദത്തിന്റെ വിവരങ്ങൾ ആവശ്യപ്പെട്ട് വിവരാവകാശ നിയമപ്രകാരം ഡൽഹി സർവകലാശാലയ്ക്ക് അപേക്ഷ നൽകി. എന്നാൽ ഈ വിവരങ്ങൾ ‘സ്വകാര്യ’മാണെന്നും അതിൽ പൊതുജന താൽപര്യമില്ലെന്നും ചൂണ്ടിക്കാട്ടി സർവകലാശാല അപേക്ഷ തള്ളി. ഇതേത്തുടർന്ന് നീരജ് സിഐസിയെ സമീപിക്കുകയായിരുന്നു. തുടർന്ന് 1978ൽ ഡിയുവിൽനിന്ന് ബിരുദം നേടിയ വിദ്യാർഥികളുടെ പട്ടിക നൽകണമെന്ന് ഇൻഫർമേഷൻ കമ്മിഷണർ പ്രഫ. എം.ആചാര്യലു ഉത്തരവിടുകയായിരുന്നു.