Share this Article
ഇ.പി ജയരാജന്‍ വധഗൂഢാലോചനക്കേസില്‍ സുധാകരന്‍ കുറ്റവിമുക്തന്‍

ഇ.പി ജയരാജന്‍ വധശ്രമ ഗൂഢാലോചനക്കേസില്‍ കെ.സുധാകരനെ കുറ്റവിമുക്തനാക്കി ഹൈക്കോടതി. സുധാകരനെതിരെ ഗൂഢാലോചനകുറ്റം തെളിയിക്കാനായില്ലെന്ന് കോടതി വ്യക്തമാക്കി. 

തനിക്കെതിരായ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്നും ഒരു കേസില്‍ രണ്ട് എഫ്‌ഐആര്‍ പാടില്ലെന്നും തന്നെ കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കണമെന്നുമായിരുന്നു സുധാകരന്‍ ഹര്‍ജിയില്‍ പറഞ്ഞിരുന്നത്. ഈ വാദങ്ങള്‍ ശരിവെച്ചാണ് ജസ്റ്റിസ് സിയാദ് റഹ്‌മാന്‍ സുധാകരനെ പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കിക്കൊണ്ടുള്ള ഉത്തരവിറക്കിയത്. ഗൂഢാലോചനയും കൊലപാതകശ്രമവുമായിരുന്നു സുധാകനെതിരെ ചുമത്തിയിരുന്ന കുറ്റങ്ങള്‍. 

കേസില്‍ ഒന്നും രണ്ടും പ്രതികളായ പേട്ട ദിനേശന്‍, വിക്രംചാലില്‍ ശശി എന്നിവരെ ആന്ധ്രയിലെ വിചാരണ കോടതി ആദ്യം ശിക്ഷിച്ചെങ്കിലും പിന്നീട് മേല്‍ക്കോടതി കുറ്റവിമുക്തരാക്കിയിരുന്നു. ഈ നടപടി ചൂണ്ടിക്കാട്ടിയാണ് സുധാകരന്‍ തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയെ സമീപിച്ചത്. സുധാകരനെതിരെ ഗൂഡാലോചനക്ക് തെളിവുകളുണ്ടെന്ന് ചൂണ്ടിക്കാട്ടി ഹര്‍ജി വിചാരണ കോടതി തള്ളി.

തുടര്‍ന്നാണ് 2016ല്‍ ഹൈക്കോടതിയെ സമീപിച്ചത്. 1995 ഏപ്രില്‍ 12ന് ട്രെയിന്‍ യാത്രക്കിടെയാണ് ഇപിക്കെതിരെ വധശ്രമം ഉണ്ടായത്. തിരുവനന്തപുരം തൈക്കാട് ഗസ്റ്റ് ഹൗസില്‍ വെച്ച് കെ സുധാകരന്‍ ജയരാജനെ കൊലപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയെന്നാണ് കേസ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories