തിരുവനന്തപുരത്തെയും ആലപ്പുഴയിലെയും യുഡിഎഫ് സ്ഥാനാർഥികളയായ അമേയ പ്രസാദിന്റെയും അരുണിമ എം. കുറുപ്പിന്റെയും നാമനിർദ്ദേശ പത്രിക അംഗീകരിച്ചു. ഇന്ന് നടന്ന സൂക്ഷ്മ പരിശോധനയ്ക്കുശേഷമാണ് വരണാധികാരിയായ ജില്ലാ കളക്ടർ സ്ഥാനാർത്ഥിത്വം അംഗീകരിച്ചു. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ യുഡിഎഫ് സ്ഥാനാർഥിയാണ് ട്രാൻസ് വുമണായ അമേയ.സ്ത്രീ സംവരണ സീറ്റിൽ ട്രാൻസ്ജെൻഡർ സ്ഥാനാർത്ഥി മത്സരിക്കുന്നത്കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടിരുന്നു. വിഷയത്തിൽ തീരുമാനമെടുക്കാൻ കോടതി വരണാധികാരിക്ക് വിടുകയായിരുന്നു.
ആലപ്പുഴയിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ട്രാൻസ്‌വുമൺ അരുണിമ എം. കുറുപ്പിന്റെ സ്ഥാനാർത്ഥിത്വവും അംഗീകരിച്ചു. ആലപ്പുഴ ജില്ലാ പഞ്ചായത്ത് വയലാർ ഡിവിഷനിലേക്കാണ് അരുണിമ മത്സരിക്കുന്നത്. സൂക്ഷ്മപരിശോധനയിൽ നാമനിർദേശ പത്രിക സ്വീകരിച്ചതോടെ ഇതുമായി ബന്ധപ്പെട്ടുണ്ടായിരുന്ന എല്ലാ ആശങ്കകളും അനിശ്ചിതത്വങ്ങളും നീങ്ങി. ഇതോടെ അരുണിമയ്ക്ക് നിയമപരമായി മത്സരരംഗത്ത് തുടരാം.അരുണിമയുടെ വോട്ടർ ഐഡി ഉൾപ്പെടെയുള്ള ഔദ്യോഗിക രേഖകളിൽ ‘സ്ത്രീ’ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതിനാൽ, വനിതാ സംവരണ സീറ്റായ വയലാർ ഡിവിഷനിൽ മത്സരിക്കുന്നതിന് നിയമപരമായി യാതൊരു തടസ്സവുമില്ലെന്ന് വരണാധികാരികൾ സ്ഥിരീകരിച്ചു. പത്രിക സൂക്ഷ്മപരിശോധനയിൽ ആരും എതിർപ്പ് ഉന്നയിച്ചിരുന്നില്ല.യുഡിഎഫ് വനിതാ സംവരണ സീറ്റിൽ ട്രാൻസ്‌വുമണിനെ മത്സരിപ്പിക്കുന്നു എന്ന വാർത്ത കഴിഞ്ഞ ദിവസങ്ങളിൽ വലിയ ചർച്ചയായിരുന്നു. എന്നാൽ, തന്റെ രേഖകളെല്ലാം സ്ത്രീ എന്ന വിഭാഗത്തിൽ ആയതിനാൽ മത്സരത്തിന് നിയമതടസ്സമില്ലെന്നും പാർട്ടിയുടെ പൂർണ പിന്തുണയുണ്ടെന്നും അരുണിമ നേരത്തെ പ്രതികരിച്ചിരുന്നു.