ന്യൂഡൽഹി: കേന്ദ്രമന്ത്രിയും എം.പിയുമായ സുരേഷ് ഗോപിയെ കാണാനില്ലെന്ന് പരാതി വന്നതിന് പിന്നാലെ പാര്‍ലമെന്റിലെ ചിത്രങ്ങള്‍ പങ്കുവെച്ച് സുരേഷ് ഗോപി. ഔദ്യോഗിക കൃത്യനിര്‍വഹണത്തിലാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ന് രാജ്യസഭയില്‍ ചര്‍ച്ചാ വിഷയമായ പ്രധാനമന്ത്രി ഉജ്ജ്വല യോജനയെക്കുറിച്ച് പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി എന്ന് കുറിപ്പിൽ പറയുന്നു.കെ.എസ്.യു തൃശൂർ ജില്ല പ്രസിഡന്റ് ഗോകുല്‍ ഗുരുവായൂരാണ് തൃശൂര്‍ ഈസ്റ്റ് പൊലീസില്‍ പരാതി നല്‍കിയത്.ചത്തിസ്ഗഢില്‍ കന്യാസ്ത്രീകളുടെ അറസ്റ്റിന് ശേഷം സുരേഷ് ഗോപിയെ കാണാനില്ലെന്നും അദ്ദേഹത്തിന്റെ തിരോധാനത്തിന് പിന്നില്‍ ആരാണെന്ന് കണ്ടെത്തണമെന്നുമാണ് പരാതിയില്‍ ആവശ്യപ്പെട്ടത്.
അതേസമയം, കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ ഒരുമാസമായി കാണാത്തത് കള്ളവോട്ട് ആക്ഷേപം പേടിച്ചാകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പ്രതികരിച്ചു. കേന്ദ്രമന്ത്രിയെ കാണാനില്ല എന്നുപറഞ്ഞാൽ ഗൗരവമുള്ള കാര്യമാണ്. എന്തോ കള്ളക്കളിയുള്ളതുകൊണ്ടാണ് അദ്ദേഹം ഒളിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
അതേ സമയം തൃശൂരിലെ ജനവിധി അട്ടിമറിച്ചു. കൗണ്ടിംഗ് ദിവസം സുരേഷ് ഗോപി ജില്ലയിൽ ഇല്ലായിരുന്നെന്നും അമിത് ഷായുടെ നിർദേശപ്രകാരമായിരുന്നു ഇതെന്നും കെ മുരളീധരൻ പറഞ്ഞു.മോദിയുടെ തൃശൂർ സന്ദർശനം മുതൽ ഗൂഡാലോചനകൾ നടന്നു. ഇലക്ഷൻ ഫലം അറിഞ്ഞതിനുശേഷം സുരേഷ് ഗോപി തൃശ്ശൂരിലെത്തിയാൽ മതിയെന്നായിരുന്നു അമിത് ഷായുടെ നിർദ്ദേശം നൽകി, ഇത് ഒരു സിനിമാ നിർമാതാവ് തന്നെ വെളിപ്പെടുത്തിയിരുന്നു. അതുകൊണ്ടാണ് വോട്ടെണ്ണൽ ദിവസം സുരേഷ് ഗോപി തൃശ്ശൂരിൽ ഉണ്ടാകാതെ പോയത്. തൃശ്ശൂരിലെ വോട്ട് ക്രമക്കേട് ആരോപണത്തിൽ സമഗ്രാന്വേഷണം വേണമെന്ന് കെ മുരളീധരൻ ആവശ്യപ്പെട്ടു.
കേന്ദ്രമന്ത്രി സുരേഷ് ഗോപി പങ്കുവച്ച ചിത്രങ്ങൾ ഇവിടെ ക്ലിക്ക് ചെയ്തു കാണാം