തിരുവനന്തപുരം: രാഹുൽ ഈശ്വർ ജയിൽ മോചിതനായി. ജയിലില്‍ നിരാഹാരം കിടന്നത് പുരുഷ കമ്മീഷന് വേണ്ടിയായിരുന്നെന്ന് മോചിതനായ ശേഷം രാഹുല്‍ ഈശ്വര്‍ വാർത്താ മാധ്യമങ്ങളോട് പറഞ്ഞു. പൊലീസ് റിപ്പോര്‍ട്ട് കിട്ടിയില്ലെന്ന് കള്ളം പറഞ്ഞാണ് തന്നെ കൂടുതല്‍ ദിവസം ജയിലില്‍ കിടത്തിയത്. ശബരിമല സ്വര്‍ണക്കൊള്ള മറയക്കുന്നതിനായി സ്ത്രീപീഡന വിഷയമാണ് മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവര്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മുന്നോട്ടുവച്ചത്. താന്‍ വെളിയിലുണ്ടെങ്കില്‍ അതിനെതിരെ ശക്തമായി സാമൂഹിക മാധ്യമങ്ങളില്‍ ക്യാംപെയ്ന്‍ ചെയ്യുമെന്ന ബോധ്യത്തിലാണ് തെരഞ്ഞെടുപ്പ് വരെ തന്നെ ജയിലില്‍ ഇട്ടതെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. ജയില്‍ മോചിതാനായ ശേഷം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാഹുല്‍.
'സ്വാമി അയ്യപ്പനാണേ, മഹാത്മഗാന്ധിയാണേ തന്റെ രണ്ട് മക്കളാണേ സത്യം ഞാന്‍ ഈ പറയുന്ന കാര്യങ്ങളെല്ലാം സത്യമാണ്; ഒരിക്കലും കള്ളത്തേ കള്ളം കൊണ്ട് ജയിക്കാന്‍ ആകില്ല. സത്യം കൊണ്ടേ ജയിക്കാനാകൂ. ഇരുട്ടിനെ ഇരുട്ട് കൊണ്ട് തോല്‍പ്പിക്കാനാവില്ല, വെളിച്ചം കൊണ്ടേ തോല്‍പ്പിക്കാനാകൂ. വെറുപ്പിനെ സ്‌നേഹവും ബഹുമാനം കൊണ്ടേ തോല്‍പ്പിക്കാനാകൂ. എനിക്ക് നോട്ടീസ് തരാതെയാണ് പൊലീസ് തന്നെ അറസ്റ്റ് ചെയ്തിരിക്കുന്നത്.കേസിനെ കുറിച്ച് പറയരുതെന്ന് പറഞ്ഞതുകൊണ്ട് കൂടുതല്‍ പറയുന്നില്ല. വ്യാഴാഴ്ച തന്നെ ജാമ്യം കിട്ടേണ്ടതായിരുന്നു. പൊലീസ് റിപ്പോര്‍ട്ട് കിട്ടിയില്ലന്ന് സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കള്ളം പറഞ്ഞു. തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ എന്നെ എങ്ങനെയെങ്കിലും അകത്തിടണം. ശബരിമല സ്വര്‍ണക്കൊള്ളക്ക് എതിരെ സ്ത്രീപീഡന വിഷയമാണ് മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവര്‍ മുന്നോട്ടുവച്ചത്. ഞാന്‍ വെളിയിലുണ്ടെങ്കില്‍ അതിനെതിരെ ശക്തമായി സാമൂഹിക മാധ്യമങ്ങളില്‍ ക്യാംപെയ്ന്‍ ചെയ്യുമെന്ന് അദ്ദേഹത്തിനുവരെ അറിയാവുന്നത്‌കൊണ്ട് തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ അകത്ത് ഇടുകയായിരുന്നു.
പുരുഷ കമ്മീഷന് വേണ്ടി പോരാടുന്നത് വ്യാജപരാതിയില്‍ അറസ്റ്റ് ചെയ്ത് തന്നെ അകത്തിട്ടതിനാണ്. ഏത് പുരുഷനെതിരെയും ഇങ്ങനെ കേസ് എടുക്കാം. നിരാഹാരം കിടന്നത് പുരുഷ കമ്മീഷന് വേണ്ടിയാണ്' രാഹുല്‍ ഈശ്വര്‍ പറഞ്ഞു.ബലാത്സംഗ കേസിലെ പരാതിക്കാരിയെ അധിക്ഷേപിച്ച സംഭവത്തില്‍ അറസ്റ്റിലായ രാഹുല്‍ ഈശ്വറിന് ഇന്നാണ് കോടതി ജാമ്യം അനുവദിച്ചത്. രാഹുല്‍ മാങ്കൂട്ടത്തിനെതിരെ ബലാത്സംഗ പരാതി നല്‍കിയ പെണ്‍കുട്ടിയെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച സംഭവത്തില്‍ അറസ്റ്റിലായ രാഹുല്‍ ഈശ്വര്‍ 16 ദിവസത്തിന് ശേഷമാണ് പുറത്തിറങ്ങിയത്. ഉപാധികളോടെയാണ് തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി രാഹുല്‍ ഈശ്വറിന് ജാമ്യം അനുവദിച്ചത്.