തമിഴ്നാട് വാൽപ്പാറയിൽ പുലി പിടിച്ച നാലര വയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി. ജാർഖണ്ഡ് ദമ്പതികളുടെ മകൾ നാലര വയസ്സുള്ള റോഷ്നിയാണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ നടത്തിയ പരിശോധനയിലാണ് പാതി ഭക്ഷിച്ച നിലയിലുള്ള മൃതദേഹം കണ്ടെത്തിയത്.
ഇന്ന് രാവിലെ 11 മണിയോടെ വീടിനു സമീപത്തെ പച്ചമല എസ്റ്റേറ്റിൽ നിന്നാണ് നാലരവയസ്സുകാരി റോഷ്നിയുടെ മൃതദേഹം കണ്ടെത്തിയത്. പാതി ഭക്ഷിച്ച്, തലയും കാലുകളും മാത്രം അവശേഷിച്ച നിലയിലായിരുന്നു മൃതദേഹം. രാവിലെ തന്നെ വനംവകുപ്പും പോലീസും മേഖലയിൽ പരിശോധന ഊർജ്ജിതമാക്കിയിരുന്നു. ഡോഗ് സ്‌ക്വാഡും, ഡ്രോണും ഉൾപ്പെടെ ഉപയോഗിച്ച് ആയിരുന്നു പരിശോധന നടത്തിവന്നിരുന്നത്.
അണ്ണാമലൈ ടൈഗർ റിസർവ് വനവും പച്ചമല എസ്റ്റേറ്റും കേന്ദ്രീകരിച്ചായിരുന്നു പരിശോധന. ഈ പരിശോധനകൾക്ക് ഒടുവിലാണ് വീടിനു സമീപത്തെ തേയില തോട്ടത്തിൽ നിന്നും മൃതദേഹം കണ്ടെത്തിയത്.ഇന്നലെ വൈകിട്ടാണ് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ജാർഖണ്ഡ് സ്വദേശി മനോജിന്റെ മകൾ റോഷ്നിയെ പുലി പിടിച്ചു കൊണ്ടുപോയത്. സമീപത്തെ തേയിലത്തോട്ടത്തിൽ നിന്നും വന്ന പുലി റോഷ്നിയെ കടിച്ചെടുത്ത് ഓടുകയായിരുന്നു. വിവരമറിഞ്ഞ പൊലീസും വനം വകുപ്പും നാട്ടുകാരും ഇന്നലെ രാത്രി വരെ തിരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായിരുന്നില്ല.